കൊച്ചി: അമ്മ പ്രസിഡന്റിനും സംഘടനയ്ക്കുമെതിരേ ഡബ്ല്യുസിസി അംഗങ്ങൾ പത്രസമ്മേളനം നടത്തി ഉന്നയിച്ച ആരോപണങ്ങൾ ബാലിശമാണെന്നും ആരോപണം ഉന്നയിച്ചവർക്കെതിരേ സംഘടനാതല നടപടി ഉണ്ടാകുമെന്നും അമ്മ സെക്രട്ടറി നടൻ സിദ്ദിഖ്. സംഘടനയിൽനിന്നു രാജിവച്ചു പോയവരെ തിരിച്ചെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനറൽ ബോഡി യോഗം ഉടൻ ചേരുമെന്ന സംഘടനാ വക്താവ് ജഗദീഷിന്റെ പ്രസ്താവന സിദ്ധിഖ് തിരുത്തി. അടിയന്തരമായി ജനറൽ ബോഡി കൂടേണ്ട ഒരു സാഹചര്യവും നിലവിലില്ല. അടുത്ത ജനറൽ ബോഡി വരുന്ന ജൂണിലാണ്. ജഗദീഷ് നൽകിയെന്നു പറയുന്ന പത്രക്കുറിപ്പ് കണ്ടിട്ടില്ല. അത്തരമൊരു പത്രക്കുറിപ്പ് പുറത്തിറക്കാൻ ആരാണു ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നും ആലപ്പുഴ എഴുപുന്നയിൽ ഷൂട്ടിംഗ് ലോക്കേഷനിൽ നടത്തിയ പത്രസമ്മേളനത്തിൽ സിദ്ദിഖ് പറഞ്ഞു.
നടിമാർ എന്നു വിളിച്ചാക്ഷേപിച്ചെന്ന ഡബ്ല്യുസിസി അംഗങ്ങളുടെ ആരോപണം ബാലിശമാണ്. നടീനടന്മാരുടെ സംഘടനയാണ് അമ്മ. അതുകൊണ്ടുതന്നെ നടിമാർ എന്നു വിളിച്ചതിൽ ആക്ഷേപം തോന്നേണ്ട കാര്യമില്ല. അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്കെതിരേ നടപടിയെടുക്കും. വ്യക്തമായ കാരണം അറിയിക്കാതെ ഒരു സുപ്രഭാതത്തിൽ നാലു നടിമാർ സംഘടനയിൽനിന്നു രാജിവച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. അവരെ സംഘടന പുറത്താക്കിയതല്ല. രാജിവച്ചു പോയ നടിമാരെ തിരിച്ചെടുക്കേണ്ടതില്ലെന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം.
രാജിവച്ചവർക്കു സംഘടനയിൽ തിരിച്ചുവരണമെങ്കിൽ അപേക്ഷ നൽകണം എന്നതു സ്വാഭാവിക നടപടിയാണ്. അങ്ങനെ തന്നാൽ ആലോചിച്ചു തീരുമാനമെടുക്കാം. മോഹൻലാൽ എന്ന വ്യക്തിയെ ഇവർ തേജോവധം ചെയ്യുന്നത് എന്തിനാണെന്നറിയില്ല. സർക്കാരിന്റെ ഒരു പൊതുചടങ്ങിൽനിന്നു മോഹൻലാലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു ഡബ്ല്യുസിസിയുടെ പേരിൽ വ്യജഒപ്പിട്ടു മുഖ്യമന്ത്രിക്ക് ഇവർ കത്ത് നൽകിയിരുന്നു. എന്നിട്ടെന്തുണ്ടായി. പൊതുമധ്യത്തിൽ മോഹൻലാലിന്റെ സ്വീകാര്യത എത്രത്തോളമാണെന്ന് ഇവർ കണ്ടില്ലെ.
സമൂഹമാധ്യമങ്ങളിൽ തെറിവിളി വരുന്നു എന്നു പറയുന്നവർ, അതു ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞു പ്രവർത്തിക്കുകയാണു വേണ്ടത്. ഇവർ ജനങ്ങളിൽനിന്ന് അകലുന്നു എന്നു മനസിലാക്കണം. ആക്രമണത്തിനിരയായ നടിക്കു മറ്റുള്ളവരെപ്പോലെ തങ്ങളും പിന്തുണ നൽകുന്നുണ്ട്. നിയമപരമായ തടസങ്ങളുള്ളതിനാൽ അതിനു ചില പരിമിതികളുണ്ട്.
ദിലീപിനെ എതിർക്കുക മാത്രമാണു ഡബ്ല്യുസിസിയുടെ അജൻഡ. കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്കെതിരേ അവർ ഒന്നും പറയുന്നില്ല. പൾസർ സുനി പറഞ്ഞ പേരുകാരിൽ ഒരാൾ മാത്രമാണു ദിലീപ്. ദിലീപിനെ പുറത്താക്കാൻ അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തതാണ്. ദിലീപ് കുറ്റക്കാരനല്ല കുറ്റാരോപിതൻ മാത്രമാണെന്നു ചൂണ്ടിക്കാട്ടി 250 ഓളം പേർ പങ്കെടുത്ത അമ്മ ജനറൽ ബോഡിയാണു തീരുമാനം മരവിപ്പിച്ചത്.
ദിലീപ് ഇപ്പോൾ രാജിക്കത്ത് നൽകി എന്നറിഞ്ഞതിനു പിന്നാലെയാണു നടിമാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ദിലീപിന്റേത് മാത്രമല്ല ആരുടെയും ജോലി ഇല്ലാതാക്കുകയല്ല അമ്മയുടെ ഉദ്ദേശ്യം.
മീ ടൂ കാന്പയിൻ പോലുള്ള നല്ല മൂവ്മെന്റിനെ ദുരുപയോഗം ചെയ്യുന്നതു ശരിയല്ല. ഏഴു വർഷം മുൻപ് ഒരു പതിനേഴു വയസുകാരി തന്റെ മുന്നിൽ സഹായം അഭ്യർഥിച്ചു വന്നു എന്നു പറയുന്ന നടി, സഹായം അഭ്യർഥിച്ചത് ആരാണ്, ഏത് സെറ്റിൽ, ഏതു സംവിധായകന്റെ സിനിമ എന്നു പറയണം. കുറ്റക്കാർക്കെതിരേ ക്രിമിനൽ നടപടി എടുക്കേണ്ടതാണ്. ഇത്തരം വിമർശനങ്ങൾ തേജോവധം ചെയ്യാനാണെന്നും സിദ്ദിഖ് ആരോപിച്ചു.
ദിലീപിന്റെ രാജി, തീരുമാനം അടുത്ത എക്സിക്യൂട്ടിവിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണവിധേയനായ നടൻ ദിലീപ് അമ്മ പ്രസിഡന്റ് മോഹൻലാലിനു നൽകിയ രാജിക്കത്ത് അടുത്തു ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി പരിഗണിക്കുമെന്ന് അമ്മ സെക്രട്ടറി നടൻ സിദ്ദിഖ്. തന്റെ പേരിൽ സംഘടനയിൽ പ്രശ്നങ്ങളുണ്ടാകേണ്ട. അതുകൊണ്ടു രാജിവയ്ക്കുന്നു എന്നാണ് കഴിഞ്ഞ പത്തിന് നൽകിയ രാജിക്കത്തിൽ പറഞ്ഞിട്ടുള്ളത്.
ദിലീപ് സംഘടനയിൽനിന്നു രാജിവയ്ക്കാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് എക്സിക്യൂട്ടിവിൽ തീരുമാനമെടുക്കാൻ തീരുമാനിച്ചത്. അംഗങ്ങളുടെ സൗകര്യംകൂടി പരിഗണിച്ച് എക്സിക്യൂട്ടീവ് വിളിക്കും. മിക്കമാറും 24ന് ആയിരിക്കും യോഗം ചേരുക. രാജിക്കത്ത് നൽകിയ വിവരം മറച്ചുവയ്ക്കുകയായിരുന്നില്ലെന്നും തീരുമാനമായശേഷം മാധ്യമങ്ങളെ അറിയിക്കാനിരുന്നതാണെന്നും സിദ്ദിഖ് പറഞ്ഞു.
ജഗദീഷിനെ തിരുത്തി സിദ്ദിഖ് ; രാജിവച്ചവരെ തിരിച്ചെടുക്കില്ല
12:53 AM Oct 16, 2018 | Deepika.com