കൊച്ചി: അമ്മയിൽനിന്നു രാജിവച്ചു പുറത്തുപോയവരെ തിരിച്ചെടുക്കണമെങ്കിൽ അവർ മാന്യത കാട്ടേണ്ടതുണ്ടെന്നും ആദ്യം സംഘടനയോടു മാപ്പു പറയട്ടെയെന്നും നടിയും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സണുമായ കെപിഎസി ലളിത. നമ്മുടെ അമ്മമാരോട് ക്ഷമ പറയുന്നതു പോലെ കണക്കാക്കിയാൽ മതി. അമ്മയിൽ ഒരു പ്രശ്നവുമില്ല.
ഡബ്ല്യുസിസിയുടെ ആരോപണങ്ങളുടെ വസ്തുത പരിശോധിച്ചാൽ ഉള്ളി പൊളിച്ചതുപോലെയാവുമെന്നും അവർ പറഞ്ഞു. ആണ് പെണ് വ്യത്യാസമില്ലാതെ പരാതികൾ പറയാൻ കഴിയുന്ന സംഘടനയാണ് അമ്മ. കുടുംബത്തിൽ തീർക്കേണ്ട പ്രശ്നം ആവശ്യമില്ലാതെ പൊതു ഇടത്തിൽ കൊണ്ടുവന്നു വഷളാക്കരുത്. സംഘടനയിൽ നടന്ന കാര്യങ്ങൾ സംഘടനയ്ക്കകത്താണു പറയേണ്ടത്. ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു ഭൂകന്പമുണ്ടാക്കി എല്ലാവർക്കും കൈകൊട്ടി ചിരിക്കാൻ എന്തിനാണ് അവസരമുണ്ടാക്കുന്നത്. മോഹൻലാൽ അമ്മയുടെ പ്രസിഡന്റ് മാത്രമല്ല. നിരവധി അവാർഡുകൾ നേടിയ ആളും കേണലുമൊക്കെയാണ്. ബഹുമാനത്തോടു കൂടി അഭിസംബോധന ചെയ്യേണ്ട ആളാണ്.
നടിയെന്നു വിളിച്ചതിൽ പരാതി പറയുന്നതിൽ കഴന്പില്ല. സ്ത്രീപീഡനം പണ്ടുമുതൽ എല്ലാമേഖലയിലുമുണ്ട്, അമ്മയിൽ ആണ്‍പെണ്‍ഭേദമില്ല. ഇരയായ പെണ്‍കുട്ടിയുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്, സമാധാനിപ്പിച്ചിട്ടുണ്ട്. അത് എന്താണ് ആരും പറയാതിരിക്കുന്നത്. ദിലീപിനെ ജയിലിൽ പോയി കണ്ടതു മാത്രമാണ് ഏവരും പറയുന്നത്. രേവതി എന്റെ ഭർത്താവിന്റെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊന്നും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. ദിലീപിനെ റേപ്പിസ്റ്റ് എന്ന് വിളിക്കുന്നത് ശരിയല്ല. ദിലീപ് രാജിക്കത്ത് നൽകിയത് നല്ല മനസുകൊണ്ടാണെന്നും കെപിഎസി ലളിത പറഞ്ഞു.
രാജിവച്ചവരെ തിരിച്ചെടുക്കാൻ അവർ മാപ്പുപറയട്ടെ: കെപിഎസി ലളിത
12:53 AM Oct 16, 2018 | Deepika.com