തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ദേവസ്വം ബോർഡ് വിവിധ സംഘടനാ പ്രതിനിധികളുമായി ഇന്നു രാവിലെ പത്തിന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചർച്ച നടത്തും. തന്ത്രി സമാജം, തന്ത്രി കുടുംബം, ബ്രാഹ്മണരുടെ സംഘടനയായ യോഗക്ഷേമസഭ, പന്തളം രാജകുടുംബം, അയ്യപ്പസേവാസംഘം, അയ്യപ്പ സേവാ സമാജം എന്നിവയുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്കു വിളിച്ചിട്ടുള്ളത്.
കത്ത് മുഖാന്തിരവും ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ടും ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ദേവസ്വം അംഗങ്ങളും ദേവസ്വം കമ്മീ ഷണർ , സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. ശബരിമല വിഷയത്തിൽ നിലവിലെ സാഹചര്യങ്ങളും മണ്ഡല- മകരവിളക്ക് കാലത്ത് സുഗമമായ തീർഥാടനം ഉറപ്പാക്കേണ്ട വിഷയങ്ങളും ചർച്ച നടത്തും.
വിഷയത്തിൽ സമര രംഗത്തിറങ്ങിയ സമുദായ സംഘടനകളായ എൻഎസ്എസിന്റെയും പ്രതിഷേധവുമായെത്തിയ എസ്എൻഡിപിയുടെയും കോണ്ഗ്രസ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെയും പ്രതിനിധികളെ ചർച്ചയ്ക്കു വിളിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി നേരിട്ടു തന്ത്രി കുടുംബവുമായി കൂടിക്കാഴ്ചയ്ക്കു കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്നതിൽ നിന്ന് തന്ത്രി കുടുംബം ഒഴിവായിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് യോഗം വിളിച്ചുചേർക്കുന്നത്. തുലാമാസ പൂജയ്ക്കായി നാളെയാണ് ശബരിമല നട തുറക്കുന്നത്.
പന്തളം കൊട്ടാരം പ്രതിനിധികൾ പങ്കെടുക്കും
പന്തളം:ദേവസ്വം ബോർഡ് പ്രസിഡന്റ് ഇന്നു വിളിച്ചു ചേർത്തിട്ടുള്ള ചർച്ചയിൽ പന്തളം കൊട്ടാരം നിർവാഹക സംഘം പങ്കെടുക്കും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാടിൽ മാറ്റമില്ലെന്നും സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള തങ്ങളുടെ നിർദേശങ്ങൾ ദേവസ്വം ബോർഡിനെ അറിയിക്കുമെന്നും നിർവാഹക സംഘം ഭാരവാഹികൾ അറിയിച്ചു.
ശബരിമലയിലെ സ്ത്രീപ്രവേശനം; ദേവസ്വം ആസ്ഥാനത്ത് ഇന്നു ചർച്ച നടത്തും
12:39 AM Oct 16, 2018 | Deepika.com