കൊച്ചി: അഴിമതിക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഇരട്ട സഹോദരന്മാരാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. റഫാൽ ഇടപാടിലെ അഴിമതിക്കു മോദി കൂട്ടുനിന്നപ്പോൾ ബ്രൂവറി വിഷയത്തിൽ പിണറായി വിജയൻ സ്വീകരിച്ചതും ഇതേ നിലപാടാണെന്ന് അദ്ദേഹം ആരോപിച്ചു.
റഫാൽ അഴിമതിക്കെതിരേയും പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനയ്ക്കെതിരേയും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. റഫാൽ ഇടപാടിൽ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്. 2012 ൽ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്ന കാലത്തുണ്ടാക്കിയ കരാർ അനധികൃതമായി അംബാനിമാർക്കു നൽകിയതു വഴി കോടിക്കണക്കിനു രൂപയാണു സ്വകാര്യവ്യക്തികളിലെത്തിയത്. ബ്രൂവറിയിലെ അഴിമതി പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷത്തിന്റെ ഇടപെടൽ കാരണമാണ്.
ബ്രൂവറി തുടങ്ങാനുള്ള അനുമതി റദ്ദാക്കിയതുകൊണ്ട് അഴിമതിയില്ലാതാകുന്നില്ല. കുറ്റക്കാർക്കെതിരേ അന്വേഷണം നടത്താൻ സർക്കാർ തയറാകണം. കോണ്ഗ്രസ് ഭരണകാലത്ത് ഇന്ധനവില വർധനയ്ക്കെതിരേ സംസാരിച്ച പിണറായി വിജയൻ ഇപ്പോൾ മൗനത്തിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ വി.ഡി. സതീശൻ, അൻവർ സാദത്ത്, ഹൈബി ഈഡൻ, വി.പി. സജീന്ദ്രൻ, റോജി എം. ജോണ്, കോണ്ഗ്രസ് നേതാക്കളായ കെ. ബാബു, ഡൊമനിക് പ്രസന്റേഷൻ, വി.ജെ. പൗലോസ്, കെ.പി. ഹരിദാസ്, അജയ് തറയിൽ, ടി.എച്ച്. മുസ്തഫ, മേയർ സൗമിനി ജെയിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനൽ, എം.ഒ. ജോണ് എന്നിവർ സംസാരിച്ചു.
അഴിമതിയിൽ മോദിയും പിണറായിയും ഇരട്ടസഹോദരർ: മുല്ലപ്പള്ളി
12:39 AM Oct 16, 2018 | Deepika.com