മറയൂർ: നീലക്കുറിഞ്ഞിയെ തൊട്ടാൽ കൈപൊള്ളും. കാന്തല്ലൂർ ഭാഗത്തുനിന്നു നീലകുറിഞ്ഞി പൂക്കൾ പറിച്ച വിനോദ സഞ്ചാരിയിൽനിന്ന് അധികൃതർ 2000 രൂപ പിഴ ഈടാക്കി. കാന്തല്ലൂർ- മറയൂർ റോഡിൽ പയസ് നഗർ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ വാഹനത്തിൽ നീലകുറിഞ്ഞി ചെടികൾ കണ്ടതിനെത്തുടർന്നാണ് വനപാലകർ പിഴ ഈടാക്കിയത്. മറയൂർ മലനിരകളിലെ കാന്തല്ലൂർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറിൽനിന്നാണ് കൂറിഞ്ഞിച്ചെടികൾ നശിപ്പിച്ചതായി കേസെടുത്തു പിഴ ഈടാക്കിയത്.
കൂറിഞ്ഞിച്ചെടികൾ സഞ്ചാരികൾ പറിക്കാതിരിക്കുന്നതിനു വ്യാപകമായി ബോധവത്കരണ ബോർഡുകൾ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ സ്ഥാപിച്ചിട്ടുണ്ട്. കാന്തല്ലൂർ റെയിഞ്ച് ഓഫീസർ അരൂൾ മാഹാരാജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണു പിഴ ഈടാക്കിയത്.
അതേസമയം, നീലക്കുറിഞ്ഞി ചെടി കടത്തിക്കൊണ്ടുപോവുകയോ നശിപ്പിക്കുകയോ ചെയ്താൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും കാൽ ലക്ഷം രൂപ പിഴയും ലഭിക്കും.
കുറിഞ്ഞിയെ തൊട്ടാൽ കൈപൊള്ളും; പൂ പറിച്ചതിന് 2000 രൂപ പിഴ
12:39 AM Oct 16, 2018 | Deepika.com