തലശേരി: ഞായറാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെയുമുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തില്‍ നഗരസഭ കൗൺസിലര്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. നഗരസഭ കൗണ്‍സിലറുടെ വീടുള്‍പ്പെടെ രണ്ടു വീടുകള്‍ക്കുനേരെയും റോഡിലും ബോംബേറുണ്ടായി. സംഘര്‍ഷാവസ്ഥ രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് പ്ലറ്റൂണ്‍ സായുധസേനയെ സംഘര്‍ഷമേഖലകളില്‍ വിന്യസിച്ചു.
എരഞ്ഞോളി പാലം, ചോനാടം, കൊളശേരി, എടത്തിലമ്പലം മേഖലകളിലാണ് സംഘര്‍ഷം അരങ്ങേറിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയാണ് ബിജെപി നേതാവും നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലറുമായ പ്രബീഷിന്റെ വീടിനുനേരേ ബോംബേറുണ്ടായത്. വീടിന്റെ പിന്‍ഭാഗത്താണ് ബോംബാക്രമണം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. പരിക്കേറ്റ പ്രബീഷിനെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.
രാത്രി പതിനൊന്നരയോടെയാണ് സിപിഎം പ്രവര്‍ത്തകയായ കാവുംഭാഗത്തെ ചെറിയാണ്ടി വസന്തയുടെ വീടിനുനേരെ ബോംബേറുണ്ടായത്. വസന്ത(65)യ്ക്കും സഹോദരിയുടെ മകന് നിഖിലേഷി(30) നും പരിക്കേറ്റു. ഇരുവരെയും തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബേറിനുപിന്നിൽ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവങ്ങളുടെ തുടക്കം. എരഞ്ഞോളി പാലത്തിനുസമീപം ചെറിയ കുട്ടികളേയുമിരുത്തി ബൈക്കില്‍ പോകുകയായിരുന്ന യുവാവിനോട് അമിതവേഗം മൂലമുണ്ടാകുന്ന അപകടം ഒരു സിപിഎം പ്രവര്ത്തകന് ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
എഎസ്പി ചൈത്ര തെരേസ ജോണ്‍, പാനൂര്‍ സിഐ വി.വി. ബെന്നി, തലശേരി സിഐ എം.ആസാദ് എന്നിവരുടെ നേതൃത്വത്തില്‍ സംഘര്‍ഷമേഖലകളില്‍ രാത്രിയില്‍ത്തന്നെ ശക്തമായ സുരക്ഷയൊരുക്കി. മൊബൈല്‍ പട്രോളിംഗും പിക്കറ്റ് പോസ്റ്റുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഎസ്പിയുടെ സ്ട്രൈക്കിംഗ് ഫോഴ്സ് സംഘര്‍ഷമേഖലയില്‍ റോന്തുചുറ്റുന്നുണ്ട്.
തലശേരിയിൽ ബോംബേറ്, കൗണ്‍സിലര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരിക്ക്
12:39 AM Oct 16, 2018 | Deepika.com