ചങ്ങനാശേരി: പോൾ ആറാമൻ മാർപാപ്പ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ വിശുദ്ധന്റെ കൈവയ്പിലൂടെ മെത്രാഭിഷിക്തനായതിന്റെ ഭാഗ്യസ്മരണയിലാണ് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ.
1972 ഫെബ്രുവരി 13ന് സെന്റ് പീറ്റേഴ്സ് ബസലിക്കയിലായിരുന്നു മെത്രാഭിഷേകം. പോൾ ആറാമൻ പാപ്പായുടെ കൈവയ്പിലൂടെ മെത്രാഭിഷേകം ലഭിച്ചതു വലിയ ദൈവാനുഗ്രഹമായതായും പാപ്പയുടെ വിശുദ്ധ പദവി ഏറ്റവും അനുഗ്രഹ ധന്യമാണെന്നും ചങ്ങനാശേരി ആർച്ച്ബിഷപ്സ് ഹൗസിൽ പാപ്പായെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് മാർ പവ്വത്തിൽ പറഞ്ഞു.
മെത്രാനാക്കിയതായുള്ള അറിയിപ്പ് അന്നത്തെ വത്തിക്കാൻ നുണ്‍ഷ്യോ വഴിയാണ് അറിയിച്ചത്. ഇതനുസരിച്ചു ചങ്ങനാശേരിയിൽ മെത്രാഭിഷേകത്തിനുള്ള ഒരുക്കങ്ങൾക്ക് അതിരൂപതാകേന്ദ്രം ആലോചന ആരംഭിച്ചു. ഇതിനിടയിൽ മാർ പവ്വത്തിലിന്റെ മെത്രാഭിഷേകം വത്തിക്കാനിലായിരിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് പോൾ ആറാമൻ പാപ്പാ നുണ്‍ഷ്യോ വഴി ചങ്ങനാശേരി അരമനയിലേക്കു കൈമാറി. ഇതു കേട്ടപ്പോൾ അദ്ഭുതമാണു തോന്നിയത്. തുടർന്നു മാർപാപ്പായുടെ കല്പന പ്രകാരം വത്തിക്കാനിലെത്തി മെത്രാഭിഷേകം സ്വീകരിച്ചു. തന്നോടൊപ്പം തമിഴ്നാട്ടിൽനിന്നുള്ള ഫാ. അരുളപ്പ ഉൾപ്പെടെ 18പേരാണ് മെത്രാഭിഷേകം സ്വീകരിച്ചത്. മെത്രാഭിഷേക ചടങ്ങുകളും തുടർന്ന് ഒരുക്കിയ അനുമോദന സമ്മേളനവും 45 വർഷങ്ങൾ പിന്നിട്ടിട്ടും മാർ ജോസഫ് പവ്വത്തിലിന്റെ മനസിൽ ഉൗഷ്മളമായ സ്മരണയാണ്. കർദിനാൾ ലൂർദ് സ്വാമി അനുമോദന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിൽ ജോലിയിലായിരുന്ന തന്റെ സഹോദരൻ ഡോ. ജോണ്‍ പവ്വത്തിലും ഭാര്യയും ചടങ്ങിൽ സംബന്ധിച്ചതായും മാർ പവ്വത്തിൽ പറഞ്ഞു. മരിക്കുന്നതുവരെ പോൾ ആറാമൻ പാപ്പായുമായി നല്ല ബന്ധമാണ് പുലർത്തിയിരുന്നത്.
സഭയെക്കുറിച്ച് ആഴമായി പഠിക്കുകയും ആത്മാർഥമായി സ്നേഹിക്കുകയും ചെയ്ത പോൾ ആറാമൻ മാർപാപ്പ വത്തിക്കാൻ കൗണ്‍സിൽ വിളിച്ചു കൂട്ടുന്നതിനു നേതൃത്വം നൽകി. പാപ്പായുടെ ജീവനെക്കുറിച്ചുള്ള ചാക്രികലേഖനം പ്രശസ്തമാമെന്നും മാർ പവ്വത്തിൽ പറഞ്ഞു. അദ്ദേഹമാണ് ആദ്യമായി ഭാരതം സന്ദർശിച്ച മാർപാപ്പ. 1964ൽ മുംബൈ സന്ദർശിച്ചപ്പോൾ എസ്ബി കോളജ് അധ്യാപകനായിരുന്ന താനും കോളജ് പ്രിൻസിപ്പലായിരുന്ന ഫാ. ഫ്രാൻസിസ് കാളാശേരിയും ഇസ്ലാമിയ എന്ന കപ്പലിൽ കൊച്ചിയിൽനിന്നു മുംബൈക്കു പോയതും മാർ പവ്വത്തിൽ അനുസ്മരിച്ചു.
ബെന്നി ചിറയിൽ
പോൾ ആറാമൻ പാപ്പായിൽനിന്ന് അഭിഷിക്തനായതിന്റെ ഭാഗ്യസ്മരണയിൽ മാർ പവ്വത്തിൽ
11:46 PM Oct 15, 2018 | Deepika.com