തൃശൂർ: രണ്ടുവർഷത്തെ കാലയളവിൽ നിരവധി പദ്ധതികൾ നടപ്പിലാക്കി സംതൃപ്തിയോടെയാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഭരണസമിതി കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്നതെന്നു പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷമായിരുന്ന ബോർഡിന്റെ കാലാവധി ഓർഡിനൻസിലൂടെ രണ്ടു വർഷമായി കുറച്ചതോടെയാണ് ഭരണസമിതിയംഗങ്ങൾക്കു പടിയിറങ്ങേണ്ടി വന്നത്.
ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രഭൂമികളിലെ കൈയേറ്റം തടയാനും അന്യാധീനപ്പെട്ട ക്ഷേത്രഭൂമിയിൽ കുറച്ച് തിരിച്ചുപിടിക്കാനും കഴിഞ്ഞു. ദേവസ്വം ബോർഡിന്റെ 223 ഏക്കർ 63 സെന്റ് ഭൂമിയിൽ 99 ഏക്കർ 47 സെന്റ് സ്ഥലത്തു കൈയേറ്റം ഉള്ളതായാണ് കണ്ടെത്തിയത്. ഇതിൽ എട്ട് ഏക്കർ സ്ഥലം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് പറഞ്ഞു. തൃപ്പൂണിത്തുറ മോനിപ്പിള്ളിക്കാവിൽ 50.45 ഏക്കർ ഭൂമി തിരികെ ലഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്.
സമിതിയുടെ കാലത്ത് 15 കോടിയുടെ മരാമത്ത് പണികൾ ചെയ്തു. തൃശൂർ വടക്കുന്നാഥ ക്ഷേത്ര മൈതാനത്തിന്റെ സൗന്ദര്യവത്കരണത്തിന് 13.6 കോടി രൂപ ചെലവു വരുന്ന പദ്ധതിയുടെ മാതൃകാ പ്ലാൻ തയാറാക്കി ഹൈക്കോടതിയുടെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ കീഴിൽ 403 ക്ഷേത്രങ്ങളാണുള്ളത്. മൂന്നു ക്ഷേത്രങ്ങൾകൂടി ഏറ്റെടുത്തിട്ടുണ്ട്.
നൂറുകോടി രൂപ ദേവസ്വം ബോർഡിനു സ്ഥിര നിക്ഷേപമായിട്ടുണ്ട്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി. കാലാവധി രണ്ടുവർഷമാക്കിയതിനാൽ പല പദ്ധതികളുടേയും തുടക്കം കുറിക്കാൻ മാത്രമേ കഴിഞ്ഞുള്ളുവെന്നും പ്രസിഡന്റ് പറഞ്ഞു. പത്രസമ്മേളനത്തിൽ ബോർഡ് മെന്പർമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, ടി.എൻ. അരുണ്‍കുമാർ എന്നിവരും പങ്കെടുത്തു.
കൊച്ചിൻ ദേവസ്വം ഭരണസമിതി സംതൃപ്തിയോടെ പടിയിറങ്ങി
11:46 PM Oct 15, 2018 | Deepika.com