കൊച്ചി: സംസ്ഥാനത്തെ ശല്യക്കാരായ വ്യവഹാരികളെ തടയാൻ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചെന്നു ഹൈക്കോടതി. സർക്കാർ ഇതിനായി വേഗം നിയമനിർമാണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി പറഞ്ഞു. ശങ്കർ റെഡ്ഡിക്ക് സ്ഥാനക്കയറ്റം നൽകിയ നടപടിയിൽ ക്രമക്കേടുണ്ടെന്ന വിജിലൻസ് കേസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പായിച്ചിറ നവാസാണ് ഈ കേസിലെ പരാതിക്കാരൻ. പൊതുസേവകർക്കെതിരേ പല കോടതികളിലായി ഇയാൾ 45 കേസുകൾ നൽകിയിട്ടുണ്ടെന്നും പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെട്ട മൂന്നു നാലു കേസുകൾ ഇയാൾക്കെതിരേ നിലവിലുണ്ടെന്നും സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. അനാവശ്യ വ്യവഹാരങ്ങൾക്കെതിരേ നടപടി വേണമെന്ന് നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. ഇതുവരെ സർക്കാർ ഇതേക്കുറിച്ച് ചിന്തിച്ചില്ല. 1994ൽ ഒരു ബില്ല് കൊണ്ടുവന്നെങ്കിലും അതു കാലഹരണപ്പെട്ടു.
അനാവശ്യ വ്യവഹാരങ്ങൾ നിയന്ത്രിക്കണമെന്ന നിർദേശം നിയമ പരിഷ്കരണ കമ്മീഷനു മുന്നിൽ സമർപ്പിച്ചിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നു. വിജിലൻസിന് മാനദണ്ഡം ഉണ്ടാക്കുന്നതിന് കരട് തയാറാക്കി നൽകാൻ നിർദേശിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ശല്യക്കാരായ വ്യവഹാരികളെ തടയാൻ നടപടി സ്വീകരിക്കേണ്ട സമയം അതിക്രമിച്ചു: കോടതി
11:46 PM Oct 15, 2018 | Deepika.com