കണ്ണൂർ: ശബരിമലയിലേക്ക് പോകാൻ തീരുമാനിച്ച് മാലയിട്ട യുവതിക്ക് വധഭീഷണി. തുടർന്ന് യുവതിയും കുടുംബവും പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കണ്ണപുരം പോലീസിൽ പരാതി നൽകി. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കണ്ണപുരം അയ്യോത്ത് സ്വദേശിനിയായ രേഷ്മ നിഷാന്ത് 41 ദിവസം വ്രതമെടുത്ത് അയ്യപ്പദർശനത്തിന് പോകാൻ തയാറെടുക്കുന്നത്. ശബരിമലയിലേക്ക് പോകുന്ന തീരുമാനത്തിന് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയുണ്ടെന്നും വൃശ്ചികം ഒന്നിന് ശബരിമലയിൽ പോകുമെന്നും രേഷ്മ പറഞ്ഞു.
മത്സ്യ, മാംസാദികൾ വെടിഞ്ഞ് ഭർതൃസാമീപ്യത്തിൽനിന്ന് അകന്നാണ് യുവതി തയാറെടുക്കുന്നത്. ശബരിമലയ്ക്കു പോകുന്ന കാര്യം രേഷ്മ ഫേസ്ബുക്കിലൂടെ അറിയിച്ചതിനുപിന്നാലെ വിമർശനം തുടങ്ങിയിരുന്നു. ഞായറാഴ്ച രാത്രി രേഷ്മയ്ക്കെതിരേ ഒരു സംഘം ശരണംവിളികളുമായി വീടിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. സമൂഹമാധ്യമത്തിൽ അസഭ്യവർഷവും വധഭീഷണിയും എത്തി. താന്‍ ഒറ്റയ്ക്കല്ല ശബരിമലയില്‍ പോകാന്‍ തീരുമാനിച്ചതെന്നും നാലു യുവതികള്‍ ഒപ്പം ഉണ്ടാവുമെന്നും സുരക്ഷാകാരണങ്ങളാല്‍ അവരുടെ പേരുകൾ പറയുന്നില്ലെന്നും രേഷ്മ വ്യക്തമാക്കി. കണ്ണൂരിലെ സ്വകാര്യ കോളജിൽ അധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനാണ്.
വിശ്വാസികൾക്ക് സംരക്ഷണം നൽകും: മന്ത്രി
ക ണ്ണൂർ: ശബരിമലയിൽ പോകുന്ന എല്ലാ വിശ്വാസികൾക്കും സർക്കാർ സംരക്ഷണമൊരുക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ. ശബരിമല വിഷയത്തിൽ സ്വീകരിക്കുന്ന സമീപനം കോൺഗ്രസിനെ തകർക്കും. ശബരിമല വിഷയത്തിൽ സംഘർഷമുണ്ടാക്കാനാണ് സംഘ്പരിവാർ സംഘടനകളും കോൺഗ്രസും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ശബരിമല: മാലയിട്ട യുവതിക്കു വധഭീഷണി
11:46 PM Oct 15, 2018 | Deepika.com