പത്തനംതിട്ട: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെത്തുടർന്നുള്ള സമരങ്ങൾ നിലയ്ക്കലിലും പന്പയിലുമായി തുടരാൻ വിവിധ സംഘടനകൾ. തുലാംമാസ പൂജകൾക്കായി നാളെ ശബരിമല നട തുറക്കുന്ന സാഹചര്യത്തിലാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന സമരങ്ങൾ നിലയ്ക്കലിലേക്കും പന്പയിലേക്കുമായി മാറ്റാൻ ആലോചനയുള്ളത്.
10നും 50നും മധ്യേ പ്രായമുള്ള സ്ത്രീകൾ ശബരിമല ദർശനത്തിനെത്തുന്നതു തടയുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംഘടനകൾ സമരം നടത്തുന്നത്. സുപ്രീംകോടതി വിധി ഇവരുടെ ശബരിമല ദർശനത്തിന് അനുകൂലമായതിനാൽ ഇത്തരം സമരങ്ങളിൽ സ്ത്രീകളെ തടയുന്നതു നിയമവിരുദ്ധമാകുമെന്നതിനാൽ പോലീസിനും കൈയും കെട്ടി നോക്കിനിൽക്കാനാകില്ല. ഇത്തരമൊരു സാഹചര്യത്തിൽ നിലയ്ക്കലും പന്പയും സംഘർഷഭൂമിയായി മാറാതിരിക്കാനുള്ള ശ്രമമാണു പോലീസും ദേവസ്വം ബോർഡും നടത്തുന്നത്.
ഇന്നു ദേവസ്വം ബോർഡ് വിളിച്ചു ചേർത്തിട്ടുള്ള സമവായ ചർച്ചയിലൂടെ തന്ത്രി കുടുംബവുമായി താത്കാലിക ഒത്തുതീർപ്പിനുള്ള ധാരണ ഉണ്ടായേക്കുമെന്ന പ്രതീക്ഷയുണ്ട്. പന്തളം കൊട്ടാരവും ഇതിനോടു യോജിച്ചാൽ ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ആദ്യം സമരരംഗത്തിറങ്ങിയവർ തത്കാലം പിൻവാങ്ങുമെന്നാണ് അധികൃതർ കരുതുന്നത്.
അയ്യപ്പഭക്ത സംഘടനകൾ നിലയ്ക്കൽ, പന്പ, എരുമേലി എന്നിവിടങ്ങളിലാണു നാളെ സമര പരിപാടികൾക്ക് ആഹ്വാനം നൽകിയിരിക്കുന്നത്. ശബരിമലയിലേക്കുള്ള യുവതിപ്രവേശനം തടയുകയെന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം. പന്തളം, സെക്രട്ടേറിയറ്റ്, എരുമേലി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു സമരം നടത്തിയ വിവിധ സംഘടനകൾ നാളെയും 18നുമായി പന്പയിലും നിലയ്ക്കലിലും സമരങ്ങൾക്ക് ആഹ്വാനം നൽകിയിരുന്നു.
ഇതിനിടെയാണ് എഎച്ച്പി 18ന് ഹർത്താലിന് ആഹ്വാനം നൽകിയത്.
യുവതി പ്രവേശനം: നിലയ്ക്കൽ സമരവേദിയാക്കാൻ വിവിധ സംഘടനകൾ
11:22 PM Oct 15, 2018 | Deepika.com