കൊച്ചി : കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശങ്കർ റെഡ്ഡിക്ക് ഡിജിപിയായി പ്രമോഷൻ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളും ഭരണപരമായ കാര്യങ്ങളും അന്വേഷിക്കാൻ വിജിലൻസിന് അധികാരമില്ലെന്നുവ്യക്തമാക്കിയാണ് സിംഗിൾ ബെഞ്ചിന്റെ തീരുമാനം. വിജിലൻസ് പോലീസിന്റെ ഒരു വിഭാഗം മാത്രമാണെന്നു കോടതി പറഞ്ഞു. സിബിഐക്കോ എൻഐഎക്കോ സമാനമല്ല. ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയോ പണം തിരിച്ചു പിടിക്കേണ്ട നടപടിയോ ആവശ്യമാണെന്നു കണ്ടാൽ അക്കാര്യം സർക്കാരിന് റിപ്പോർട്ട് ചെയ്യാനേ വിജിലൻസിനു പറ്റൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കേസിനെതിരേ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി അനുവദിച്ചാണ് ഹൈക്കോടതി വിജിലൻസ് നടപടികൾ റദ്ദാക്കിയത്. പൊതു സേവകർക്കെതിരായ ഇത്തരത്തിലുള്ള ധാരാളം പരാതികളിൽ കോടതികൾ പ്രാഥമികാന്വേഷണത്തിന് യാന്ത്രികമായി ഉത്തരവിടുന്നുണ്ട്. ഈ ഉത്തരവുകൾ ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
അഴിമതി നിരോധന നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്കും പൊതു സേവകർക്കുമെതിരേ അനാവശ്യമായി അന്വേഷണം നടത്തുന്നത് ഇവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇങ്ങനെയുണ്ടാകുന്ന ചീത്തപ്പേര് വേഗം മാറ്റാനുമാവില്ല. ഉദ്യോഗസ്ഥന് പ്രമോഷൻ നൽകാനുള്ള അധികാരം സർക്കാരിനുണ്ട്. ഇത്തരം നടപടികൾ നിയമാനുസൃതമാണോയെന്ന് പരിശോധിക്കാൻ ട്രൈബ്യൂണലുകളുണ്ട്. ഇവയുടെ നിയമസാധുതയും ഔചിത്യവും പരിശോധിക്കേണ്ടത് സ്പെഷൽ കോടതികളല്ല. ഇതേപോലെ സർക്കാർ ജീവനക്കാരുടെ പ്രമോഷൻ നടപടികളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത് അനുവദിക്കാനാവില്ല. ഇങ്ങനെ ചെയ്യുന്നത് നിയമവാഴ്ചയിലധിഷ്ഠിതമായ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. നിയമ നടപടികളുടെ ദുരുപയോഗം വ്യക്തമാക്കുന്ന കേസാണിത്. ഇത്തരം കേസുകൾ കോടതികൾ ഉചിതമായി കൈകാര്യം ചെയ്യണം.
ഉദ്യോഗസ്ഥരുടെ പ്രമോഷനുകളിൽ ആക്ഷേപമുള്ളവർ ഉചിതമായ ഫോറത്തെയാണ് സമീപിക്കേണ്ടത്. അഴിമതി നിരോധന നിയമപ്രകാരം ഇത് അന്വേഷിക്കാൻ കഴിയില്ല. ശങ്കർ റെഡ്ഡിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കേസിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സാധ്യതയില്ലെന്ന് ഇൻസ്പെക്ടർ നൽകിയ പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പ്രമോഷൻ നൽകിയ സംഭവത്തിൽ സർക്കാരിന് പുനപരിശോധന നടത്താമെന്നും ഭാവിയിൽ ചട്ടം പാലിക്കണമെന്നും ഇൻസ്പെക്ടറുടെ റിപ്പോർട്ടിലെ ശിപാർശയിൽ പറയുന്നു.
ഇത്തരത്തിൽ സർക്കാരിന്റെ നടപടിയെ വിമർശിച്ച് ഇൻസ്പെക്ടർക്ക് ശിപാർശ നൽകാനാവില്ല. അഴിമതി വെളിപ്പെടുന്ന കാര്യങ്ങളിൽ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരം നടപടിയെടുക്കേണ്ടത്. മറിച്ച് പ്രശസ്തിക്കും വ്യക്തിഗത നേട്ടത്തിനും വേണ്ടി നൽകുന്ന പരാതികളെ കോടതികളും വിജിലൻസും തിരിച്ചറിയണം.
ശങ്കർ റെഡ്ഡിക്ക് പ്രമോഷൻ നൽകിയത് അനധികൃതമായാണെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല അടക്കമുള്ളവർക്കെതിരേ പായിച്ചിറ നവാസ് നൽകിയ പരാതിയിലാണ് കേസെടുത്ത് അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചത്.
ശങ്കർ റെഡ്ഡിയുടെ പ്രമോഷൻ: വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
11:22 PM Oct 15, 2018 | Deepika.com