ചാരുംമൂട്: നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെത്തുടർന്ന് അമ്മയ്ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നൂറനാട് ഇടപ്പോണ്‍ കളരിക്കൽ വടക്കേതിൽ അഞ്ജന (36)ക്കെതിരേയാണ് നൂറനാട് പോലീസ് കേസെടുത്തത്. അമിത രക്തസ്രാവവുമായി ആശുപത്രിയിലെത്തിയ യുവതിയുടെ ബാഗിൽനിന്നാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ പോകാതെ കഴിഞ്ഞ ദിവസം രാവിലെ പത്തിനു വീട്ടിലായിരുന്നു അഞ്ജനയുടെ പ്രസവം.
രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ആശാ വർക്കറെ വിവരമറിയിച്ചു. ഇവർ യുവതിയെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ പരിശോധനയിൽ ഇവർ പ്രസവിച്ചതായി കണ്ടെത്തി. തുടർന്ന് ഇവരുടെ പക്കലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അവശനിലയിലായ ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തുകയായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന നിഗമനത്തിലാണു പോലീസ്. കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തി. റിപ്പോർട്ട് കിട്ടിയ ശേഷം അന്വേഷണം ഉൗർജിതമാക്കുമെന്നു പോലീസ് പറഞ്ഞു.
അഞ്ജനയ്ക്കു മൂന്നു വയസുള്ള ഒരു മകൻ കൂടിയുണ്ട്. വിവാഹ മോചനം നേടിയ ഇവർ പന്തളം കുരന്പാല സ്വദേശിയുമായി അടുപ്പത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.
നവജാതശിശു കൊല്ലപ്പെട്ട സംഭവം: യുവതിക്കെതിരേ കേസെടുത്തു
11:22 PM Oct 15, 2018 | Deepika.com