നെടുമ്പാശേരി: ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങിയെത്തുന്ന തീർഥാടകരുടെ ബാഗേജുകൾ നെടുമ്പാശേരിയിൽ എത്തിക്കാൻ വിമാന കമ്പനി ഉദാസീനത കാണിക്കുന്നതായി വ്യാപക പരാതി . സൗദി എയർലൈൻസിനെതിരെയാണ് പരാതിയുമായി തീർഥാടകർ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജിദ്ദയിൽനിന്ന് സൗദി എയർലൈൻസിന്റെ വിമാനങ്ങളിൽ നെടുമ്പാശേരിയിലെത്തിയ നിരവധി തീർഥാടകരുടെ ബാഗുകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടതെന്നു ട്രാവൽ ഏജൻസികളും വ്യക്തമാക്കുന്നു. നെടുമ്പാശേരിയിൽ വന്നിറങ്ങിയ ശേഷം തീർഥാടകർ ബാഗേജ് അന്വേഷിക്കുമ്പോൾ ചരക്കധികമായതിനാൽ ജിദ്ദയിൽനിന്നു കയറ്റിയില്ലെന്നാണു സ്ഥിരം മറുപടി. ഇതോടെ തീർഥാടകർക്കു വെറും കൈയോടെ വീടുകളിലേക്കു മടങ്ങേണ്ട സ്ഥിതിയാണ്.
ഇന്നലെ വൈകിട്ട് സൗദി എയർലൈൻസ് വിമാനത്തിലെത്തിയ 200ഓളം ഉംറ തീർഥാടകരിൽ 50 ഓളം പേർക്കു മാത്രമാണു ബാഗേജ് ലഭിച്ചത്. ഇതേക്കുറിച്ചു പരാതി പറയാനെത്തുന്ന യാത്രക്കാരോടു ബാഗുകൾ എത്തിച്ച് നൽകാമെന്നു കമ്പനി അധികൃതർ പറയുന്നുണ്ടെങ്കിലും ഇതിനായി ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ വീണ്ടും നെടുമ്പാശേരിയിലെത്തേണ്ട സ്ഥിതിയാണ്. ആഴ്ചകൾ കഴിഞ്ഞു ബാഗ് ലഭിക്കുമ്പോൾ ഈന്തപ്പഴമടക്കമുള്ള ഭക്ഷ്യവസ്തുക്കൾ കേടാകാനും സാധ്യതയുണ്ട്.
മറ്റു വിമാന കമ്പനികളെ അപേക്ഷിച്ച് ഉയർന്ന നിരക്ക് ഈടാക്കിയാണു സൗദി എയർലൈൻസ് സർവീസ് നടത്തുന്നത്. വിമാന കമ്പനിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ഏജൻസികളുടെ ഉദാസീനത മൂലമാണ് ബാഗേജുകൾ എത്താത്തതെന്നാണു തീർഥാടകരുടെ പരാതി.
ഉംറ തീർഥാടനം: ബാഗേജുകൾ എത്തിക്കാൻ വിമാനക്കന്പനിക്ക് ഉദാസീനത
01:19 AM Oct 15, 2018 | Deepika.com