കൊച്ചി: വർഷങ്ങൾക്കു മുൻപ് പതിനേഴുകാരി രക്ഷിക്കണമെന്നു പറഞ്ഞു തന്റെ അടുത്തുവന്നതു ലൈംഗിക പീഡനം നടന്നെന്നു പറഞ്ഞല്ല, അർധരാത്രി തുടർച്ചയായി മുറിയുടെ വാതിലിൽ ആരോ മുട്ടിവിളിച്ചതിനെത്തുടർന്നു ഭയപ്പെട്ടാണെന്നു നടി രേവതി.
പെണ്‍കുട്ടിയും മുത്തശിയും താനും അന്നു മുഴുവൻ ഭയന്ന് ഉറങ്ങാതിരുന്നുവെന്നും സ്ത്രീകൾക്കു സുരക്ഷിതമായ തൊഴിലിടങ്ങൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടാനാണ് ഇക്കാര്യം ഉന്നയിച്ചതെന്നും രേവതി പത്രക്കുറിപ്പിൽ പറഞ്ഞു. എറണാകുളം പ്രസ്ക്ലബ്ബിൽ കഴിഞ്ഞദിവസം ഡബ്ല്യുസിസി നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് 17 വയസുള്ള പെണ്‍കുട്ടി രക്ഷിക്കണമെന്നു പറഞ്ഞു തന്റെ വാതിലിൽ മുട്ടിയ സംഭവം നടി രേവതി പറഞ്ഞത്. എന്നാൽ, ഇതു സംബന്ധിച്ചു കൂടുതൽ വ്യക്തമാക്കാൻ അവർ തയാറായില്ല. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പീഡനവിവരം മറച്ചുവച്ചതിനു രേവതിക്കെതിരേ അഭിഭാഷകനായ ജിയാസ് ജമാൽ എറണാകുളം സെൻട്രൽ പോലീസിൽ പരാതി നല്കി. ഇതേത്തുടർന്നാണ് രേവതി വിശദീകരണക്കുറിപ്പ് ഇറക്കിയത്.
പെണ്‍കുട്ടി തന്റെ അടുത്തു വന്നത് ആരെയോ ഭയപ്പെട്ടാണെന്ന് രേവതി
01:19 AM Oct 15, 2018 | Deepika.com