തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവിധി മറികടക്കാൻ അടുത്ത 48 മണിക്കൂറിനുള്ളിൽ ഓർഡിനൻസ് കൊണ്ടുവരാൻ കേന്ദ്ര സർക്കാർ തയാറായില്ലെങ്കിൽ ഹിന്ദു വിരുദ്ധ സർക്കാരായി കണക്കാക്കേണ്ടി വരുമെന്നു അന്തർദേശീയ ഹിന്ദു പരിഷത്ത് ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രവീണ് തൊഗാഡിയ.
ശബരിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള ശബരിമല രക്ഷായാത്രയുടെ സമാപന സമ്മേളനം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി പ്രതിപക്ഷത്തല്ല ഇപ്പോൾ ഇരിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്കു സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടു വരാം. മുസ്ലിം സ്ത്രീകളുടെ സംരക്ഷണത്തിന് ഓർഡിനൻസ് കൊണ്ടു വന്ന നരേന്ദ്രമോദിക്ക് ശബരിമലയിലെ ആചാര സംരക്ഷണത്തിനും ഓർഡിനൻസ് കൊണ്ടുവരാം.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് മാതൃകയിൽ ഇതിനായി നിയമനിർമാണമാകാം. ശബരിമല, തിരുപ്പതി, വൈഷ്ണവി എന്നിവയടക്കം ഒരു ലക്ഷം ക്ഷേത്രങ്ങൾ ഇപ്പോൾ സർക്കാരിന്റെ കൈയിലാണ്. എല്ലാ ക്ഷേത്രങ്ങളും ഭക്തർക്കായി തുറന്നു കൊടുക്കാനും തയാറാകണം.
അരലക്ഷം കോടി രൂപയാണു കാണിക്കയായി ലഭിക്കുന്നത്. ഈ തുക പാവപ്പെട്ട ഹിന്ദുക്കളുടെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം. കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം സർക്കാരിന്റെ കൈയിൽ നിന്നു മോചിപ്പിച്ചു വിശ്വാസികൾക്കു വിട്ടു കൊടുക്കണമെന്നു 1987 ലെ ശങ്കരൻനായർ കമ്മീഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്. ഇതു നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംരക്ഷണ യാത്രയിൽ നാലാഞ്ചിറ മുതൽ നന്തൻകോടുവരെയുള്ള കാൽനടയാത്രയിൽ തൊഗാഡിയ പങ്കെടുത്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി മറികടക്കാനും ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും നിലനിർത്തുന്നതിനുമായി ഓർഡിനൻസ് കൊണ്ടു വരിക, സ്ത്രീപ്രവേശനം നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തിരക്കിട്ട നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു പന്തളം കൊട്ടാരത്തിൽ നിന്നു കഴിഞ്ഞ 11നാണ് യാത്ര ആരംഭിച്ചത്.
യാത്രയിൽ സ്ത്രീകളടക്കം നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു.
സമാപനയോഗത്തിൽ സ്വാമി സാധ്വി പ്രാചി, ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥൻ, ശ്രീകൃഷ്ണരാജ് എന്നിവരും പ്രസംഗിച്ചു.
കേന്ദ്രത്തെ ഹിന്ദുവിരുദ്ധ സർക്കാരായി കണക്കാക്കുമെന്നു തൊഗാഡിയ
01:19 AM Oct 15, 2018 | Deepika.com