പത്തനംതിട്ട: മഹാപ്രളയത്തിനുശേഷമുള്ള 60 -ാം ദിവസത്തിലും വ്യാപാരിസമൂഹം കരകയറിയിട്ടില്ല. കോടികണക്കിനു രൂപയുടെ നഷ്ടമുണ്ടായ ഒരു വ്യാപാരി റാന്നി താലൂക്ക് ഓഫീസിനു മുന്പിൽ ആരംഭിച്ച നിരാഹാരം ഇന്ന് എട്ടാംദിനത്തിലാണ്.
റാന്നി പെരുന്പുഴയിലെ വ്യാപാരി എബി സ്റ്റീഫനാണ് നിരാഹാരം നടത്തുന്നത്. എബി സ്റ്റീഫനും കുടുംബവും കഴിഞ്ഞ എട്ടിനാണു സമരം തുടങ്ങിയത്. ആറുദിവസം നിരാഹാരമിരുന്ന എബിയുടെ ഭാര്യ ഷീജയെ പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. എബി ഇപ്പോഴും നിരാഹാരത്തിലാണ്. സമരത്തിനു ഐക്യദാർഢ്യം അറിയിച്ച് ആന്റോ ആന്റണി എംപിയും കോണ്ഗ്രസ് നേതാക്കളും ഒരു ദിവസം ഉപവസിച്ചിരുന്നു. വിവിധ സഭാ ബിഷപ്പുമാർ ഉൾപ്പെടെയുള്ളവർ സമരപ്പന്തലിലെത്തി പിന്തുണ അറിയിച്ചു.
റാന്നിയിൽ എബിയുടേതായി ഉണ്ടായിരുന്ന ഏഴ് വ്യാപാര സ്ഥാപനങ്ങളിലും വീട്ടിലും വെള്ളം കയറി. ബേക്കറി ഒഴികെ മറ്റൊരു സ്ഥാപനവും തുറന്നു പ്രവർത്തിപ്പിക്കാൻ പോലുമാകാത്ത അവസ്ഥയിലായി. ബാങ്കുകളിൽനിന്നു നോട്ടീസുകൾ മുറപോലെ എത്തുന്നുമുണ്ട്.
മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകാൻ കഴിഞ്ഞില്ലെങ്കിലും വിവരങ്ങൾ ധരിപ്പിച്ചിരുന്നെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികൾ പറഞ്ഞു. ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും ലോകബാങ്കും നടത്തിയ കണക്കെടുപ്പുകളിലും സർക്കാരിന്റെ കണക്കിലും വ്യാപാരികൾക്കുണ്ടായ നഷ്ടം കണക്കാക്കിയിട്ടില്ല.
മഹാപ്രളയം: വ്യാപാരികൾക്കു നഷ്ടപരിഹാരമില്ല; നിരാഹാരം എട്ടാംദിനത്തിൽ
01:04 AM Oct 15, 2018 | Deepika.com