കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്നു സ്വതന്ത്രമാക്കിയ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കൊളീജിയറ്റ് എഡ്യൂക്കേഷന്റെ അഡീഷണൽ ഡയറക്ടർ തസ്തിക നികത്താതെ സർക്കാർ. ഡയറക്ടറുടെ അഭാവത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ അധികാരമുള്ളതാണ് ഈ പദവി. എന്നാൽ, തസ്തിക ഒഴിഞ്ഞുകിടന്ന്18 മാസം പിന്നിട്ടിട്ടും നിയമനം നടത്തുന്നതിനുള്ള നടപടികളൊന്നും ഉണ്ടാകുന്നില്ല.
സംസ്ഥാനത്തെ അഞ്ച് റീജണുകളിലെ ഡെപ്യൂട്ടി ഡയറക്ടർമാരിൽ സീനിയോറിറ്റിയിലുള്ള ഉദ്യോഗസ്ഥനാണ് അഡീഷണൽ ഡയറക്ടർ തസ്തികയ്ക്ക് അർഹൻ. മാത്രമല്ല ഡെപ്യൂട്ടി ഡയറക്ടറുടെ പദവിയിൽ ആറുമാസം സേവനം ചെയ്താൽ അഡീഷണൽ ഡയറക്ടറായി നിയമിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഡെപ്യൂട്ടി ഡയറക്ടറുടെ പദവിയിൽ ഒരു വർഷംവരെ സർവീസ് ഉള്ളവർക്കു പോലും ഒഴിഞ്ഞു കിടക്കുന്ന അഡീഷണൽ ഡയറക്ടറുടെ പോസ്റ്റിലേക്കു നിയമനം നടത്തുന്നില്ല.
ഡയറക്ടറുടെയും അഡീഷണൽ ഡയറക്ടറുടെയും ഓരോ പോസ്റ്റും ഡെപ്യൂട്ടി ഡയറക്ടറുടെ അഞ്ചു പോസ്റ്റുകളുമാണ് വകുപ്പിലുള്ളത്. പ്രിൻസിപ്പൽമാർ പ്രമോഷനായാണ് ഡെപ്യൂട്ടി ഡയറക്ടർമാരാകുന്നത്. ഇവർക്കാണ് അഞ്ചു റീജണൽ ഓഫീസുകളുടെ നിയന്ത്രണം. എന്നാൽ, പ്രിൻസിപ്പൽ തസ്തികയിൽ പ്രമോഷൻ നടത്താത്തതിനാൽ കൊല്ലം, കോട്ടയം റീജണുകളിൽ ഡെപ്യൂട്ടി ഡയറക്ടർ ഇല്ല. മറ്റിടങ്ങളിലാകട്ടെ പ്രൊബേഷൻ കാലാവധിയും കഴിഞ്ഞ് ഇവർ ഈ തസ്തികയിൽ തുടരുകയാണ്.
2017 മാർച്ച് 31നാണ് അഡീഷണൽ ഡയറക്ടറുടെ തസ്തികയിലുണ്ടായിരുന്ന ഉദ്യേഗസ്ഥൻ വിരമിക്കുന്നത്. നിയമനം നടത്തുന്നതിൽ യുജിസി നിബന്ധന പാലിക്കുന്നതുമായി ബന്ധപ്പെട്ടു കോടതി കേസ് നിലനിന്നതിനാൽ ഇവിടെ പുതിയ നിയമനങ്ങളൊന്നും നടന്നില്ല. പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നടത്തുന്പോൾ ഗവേഷണ ബിരുദം നിർബന്ധം ആക്കികൊണ്ടുള്ള യുജിസി ഉത്തരവ് പാലിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമാണു തടസമായത്. ഇതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.
യൂജിസി ഉത്തരവ് ഇറക്കിയ 2016 ഫെബ്രുവരി 23 വരെയുള്ള നിയമനങ്ങളിൽ നിബന്ധന ബാധകമല്ലെന്നു കഴിഞ്ഞ ജൂലൈ 18ന് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുടങ്ങിക്കിടന്ന പ്രമോഷൻ നടപടി പുനരാരംഭിച്ചിരിക്കുകയാണെന്നും ആദ്യം പ്രിൻസിപ്പൽമാരുടെ പ്രമോഷനും അതിനു ശേഷം അഡീഷണൽ ഡയറക്ടർ പോസ്റ്റിലേക്കുള്ള സ്ഥാനക്കയറ്റവും നൽകുമെന്നും വകുപ്പ് അധികൃതർ അറിയിച്ചു.
കൊളീജിയറ്റ് എഡ്യൂക്കേഷന്റെ അഡീഷണൽ ഡയറക്ടർ തസ്തികയിൽ ആളില്ലാതായിട്ട് 18 മാസം
01:03 AM Oct 15, 2018 | Deepika.com