കൊച്ചി: പ്രവാസികളെയും അഭയാർഥികളെയും സ്വീകരിക്കുന്ന തുറവിയുടെ സംസ്കാരം രൂപപ്പെടുത്താൻ പൊതുസമൂഹത്തിനു ബാധ്യതയുണ്ടെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ. കുടിയേറ്റത്തിന്റെ ദുരിതങ്ങൾ ഏറ്റുവാങ്ങുന്നവരുടെ ജീവിതം നമ്മുടെ ജീവിതവുമായി ചേർത്തുവായിക്കുന്പോഴാണ് അവരുടെ പ്രശ്നങ്ങളുടെ ആഴവും വ്യാപ്തിയും നമുക്ക് മനസിലാക്കാനാവുക. സുരക്ഷിതവും നിയമാനുസൃതവുമായ കുടിയേറ്റത്തിനു സാഹചര്യങ്ങളൊരുക്കാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. സിബിസിഐ ലേബർ കമ്മീഷനും വർക്കേഴ്സ് ഇന്ത്യ ഫെഡറേഷനും കേരള ലേബർ മൂവ്മെന്റിന്റെ സഹകരണത്തോടെ അന്തർദേശീയ കുടിയേറ്റം: പ്രശ്നങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ് .
വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. എച്ച്എംഎസ് മുൻ ദേശീയ പ്രസിഡന്റ് അഡ്വ.തന്പാൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. ഐസിഎംസി അന്തർദേശീയ സെക്രട്ടറി ഫാ. ജയ്സണ്‍ വടശേരി, കെസിബിസി ലേബർ കമ്മീഷൻ സെക്രട്ടറി ഫാ.ജോർജ് തോമസ് നിരപ്പുകാലായിൽ, കെഎൽഎം സംസ്ഥാന പ്രസിഡന്റ് സെബാസ്റ്റ്യൻ പാലപ്പറന്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. ജി. ഗീതിക, സിറിൾ സഞ്ജു, ഡോ. മാർട്ടിൻ പാട്രിക്, ഡോ. സിസ്റ്റർ ലിസി ജോസഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. ചർച്ചയിൽ മോണ്‍.യൂജിൻ പെരേര, ഫാ. ജോബി അശീതുപറന്പിൽ, മോഹനൻ നായർ, ഈശ്വരി കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു.
പ്രവാസികളെയും അഭയാർഥികളെയും ഉൾക്കൊള്ളണം: ഡോ. കളത്തിപ്പറന്പിൽ
01:03 AM Oct 15, 2018 | Deepika.com