ന്യൂഡൽഹി: പഞ്ചാബിലെയും ഹരിയാനയിലെയും കൃഷിസ്ഥലങ്ങളിൽ തീയിടാൻ തുടങ്ങിയതോടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം അപകടകരമായ നിലയിലേക്ക് ഉയരുന്നു. അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങൾ നേരിടാൻ കഴിഞ്ഞ കുറേ വർഷങ്ങളായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് ഡൽഹിയിൽ സ്ഥിതി ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്നത്. അതേസമയം, മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയാറാക്കിയതായി കേന്ദ്ര മലിനീകരണം നിയന്ത്രണ ബോർഡും വ്യക്തമാക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ അന്തരീക്ഷ മലിനീകരണമുണ്ടാകുന്ന നഗരങ്ങളിലൊന്നു ഡൽഹിയിലാണെന്നു കണ്ടെ ത്തിയതിന്റെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങളിലെ വയലുകളിൽ തീയിടുന്നത് അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും ഉത്തരവുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. എന്നാൽ, ഈ വർഷം ഈ വിലക്കുകൾ മറികടന്നാണ് പഞ്ചാബിലെയും ഹരിയാനയിലെയും വയലുകളിൽ വയ്ക്കോലുകൾക്ക് തീയിടാൻ തുടങ്ങിയിരിക്കുന്നത്. പഞ്ചാബിൽ 330 സ്ഥലങ്ങളിലും ഹരിയാനയിൽ 701 ഇടങ്ങളിലും വയ്ക്കോൽ കത്തിച്ചതു കണ്ടെ ത്തിയിട്ടുണ്ടെ ന്നു സംസ്ഥാന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുകയും ചെയ്യുന്നു. വിളകളുടെ അവശിഷ്ടം നശിപ്പിക്കാൻ സർക്കാരിൽ നിന്നു സാന്പത്തിക സഹായം ലഭിക്കാത്തതാണ് തങ്ങളെ ഇതിനു പ്രേരിപ്പിച്ചതെന്നു കൃഷിക്കാർ പറയുന്നു.
അതേസമയം, മലിനീകരണം നിയന്ത്രിക്കാൻ കൂടുതൽ നടപടികളിലേക്കു നീങ്ങുകയാണെന്നും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായും ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. ഡീസൽ വാഹനങ്ങൾക്കും ജനറേറ്ററുകൾക്കും വിലക്കേർപ്പെടുത്തുകയും നിർമാണ പ്രവർത്തനങ്ങൾക്കു നിയന്ത്രണമേർപ്പെടുത്തിയതുമായ നടപടികൾ മുൻവർഷങ്ങളിലേതു പോലെ തുടരുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
മലിനീകരണത്തിന്റെ പിടിയിൽ ഡൽഹി
12:25 AM Oct 15, 2018 | Deepika.com