റായ്പുർ: ഛത്തീസ്ഗഡിൽ അജിത് ജോഗി നേതൃത്വം നല്കുന്ന ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്(ജെ) പാർട്ടിയുമായി സഖ്യത്തിൽ മത്സരിക്കാൻ സിപിഐ തീരുമാനിച്ചു. ബിഎസ്പി നേരത്തെതന്നെ അജിത് ജോഗിയുടെ പാർട്ടിയുമായി സഖ്യത്തിലായിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ സിപിഐക്കുള്ള സ്വാധീനം ജെസിസി(ജെ)-ബിഎസ്പി സഖ്യത്തിനു മുതൽക്കൂട്ടാകും. കോണ്ട, ദന്തേവാഡ മണ്ഡലങ്ങളിൽ സിപിൈ സ്ഥാനാർഥികൾക്ക് ജെസിസി(ജെ)-ബിഎസ്പി സഖ്യം പിന്തുണ നല്കും.
ബസ്തർ ഡിവിഷനിലെ ബിജാപുർ, ചിത്രകൂട്, വ്യവസായ മേഖലകളായ കോർബ, ഭിലായ് എന്നിവിടങ്ങളിൽ സിപിഐയുടെ തൊഴിലാളി സംഘടനകളും ജെസിസി(ജെ)-ബിഎസ്പി സഖ്യത്തെ പിന്തുണയ്ക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ആർ.ഡി.സി.പി. റാവു പറഞ്ഞു. 2013ൽ 13 സീറ്റുകളിൽ മത്സരിച്ച സിപിഐക്ക് 0.66 ശതമാനം വോട്ടാണു ലഭിച്ചത്.
ദന്തേവാഡ, കോണ്ട മണ്ഡലങ്ങളിൽ പ്രമുഖ നേതാക്കളായ നന്ദറാം സോധി, മനീഷ് കുഞ്ചാം എന്നിവരെ മത്സരിപ്പിക്കാനാണു സിപിഐ ഉദ്ദേശിക്കുന്നത്. 2013ൽ ദന്തേവാഡ സീറ്റിൽ സിപിഐ സ്ഥാനാർഥി 12 ശതമാനത്തോളം വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തിയിരുന്നു.
ഛത്തീസ്ഗഡിൽ സിപിഐ അജിത് ജോഗിക്കൊപ്പം
12:25 AM Oct 15, 2018 | Deepika.com