ഗുഡ്ഗാവ്: ഡൽഹിക്കുസമീപം ഗുഡ്ഗാവിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന, ജഡ്ജിയുടെ ഭാര്യ മരണത്തിനു കീഴടങ്ങി. അഡീഷണൽ സെഷൻസ് ജഡ്ജി കൃഷൻകാന്തിന്റെ ഭാര്യ റിതു (45) ആണു മരിച്ചത്. മകൻ ധ്രുവിനൊപ്പം ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെ ആർകാഡിയ മാർക്കറ്റിൽ ഷോപ്പിംഗിനെത്തിയ ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥനായ മഹിപാൽ വെടിവയ്ക്കുകയായിരുന്നു. തലയ്ക്കുവെടിയേറ്റ ധ്രുവ് അപകടനില തരണംചെയ്തിട്ടില്ല. കുടുംബപ്രശ്നങ്ങൾ മൂലം മാനസികപിരിമുറക്കത്തിലായിരുന്നു മഹിപാലെന്നു പോലീസ് പറഞ്ഞു.
ഏതാനുംദിവസങ്ങളായി വീട്ടിൽപ്പോകാൻ ഇയാൾ അവധി ചോദിച്ചിരുന്നുവെങ്കിലും ജഡ്ജി നിഷേധിച്ചു. ജഡ്ജി പലപ്പോഴും മഹിപാലിനെ മർദിച്ചിരുന്നു. സംഭവദിവസം റിതുവും മഹിപാലിനെ മർദിച്ചിരുന്നതായി വിവരം ലഭിച്ചുവെന്നും പോലീസ് പറഞ്ഞു. സംഭവദിവസം ധ്രുവിനോടും ഇയാൾ വഴക്കിട്ടിരുന്നുവത്രെ.
പരസ്പരവിരുദ്ധമായ മൊഴികളാണു മഹിപാൽ പോലീസിനു നൽകുന്നത്. ചോദ്യംചെയ്യലിനോടു ക്ഷുഭിതനായാണു പ്രതികരിക്കുന്നതും. ഹരിയാന പോലീസിലെ ഹെഡ്കോൺസ്റ്റബിളായ മഹിപാൽ രണ്ടുവർഷമായി ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുന്നു.
ഗുഡ്ഗാവ് വെടിവയ്പ്: ജഡ്ജിയുടെ ഭാര്യ മരിച്ചു
12:25 AM Oct 15, 2018 | Deepika.com