തിരുവനന്തപുരം: പ്രളയ പുനർനിർമാണ ഫണ്ട് ശേഖരണത്തിനായുള്ള മന്ത്രിമാരുടെ വിദേശരാജ്യ സന്ദർശനം അനിശ്ചിതത്വത്തിൽ.
മന്ത്രിമാരും ഗവണ്മെന്റ് സെക്രട്ടറിമാരുമടങ്ങിയ സംഘത്തിനു രണ്ടാഴ്ച മുൻപു കേന്ദ്ര വിദേശ മന്ത്രാലയത്തോട് അനുമതി തേടിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ മറ്റു മന്ത്രിമാർക്ക് ഇതുവരെ അനുമതിയായില്ല. കടുത്ത നിബന്ധനകളോടെയാണ് യുഎഇ സന്ദർശനത്തിനു മുഖ്യമന്ത്രിക്കു അനുമതി നൽകിയത്.
വിദേശ മലയാളികളിൽനിന്നും സംഘടനകളിൽനിന്നും പുനർനിർമാണ ഫണ്ടും വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള വാഗ്ദാനവും സ്വീകരിക്കുകയായിരുന്നു ഉദ്ദേശ്യം. 5000 കോടി രൂപയായിരുന്നു ലക്ഷ്യം. ലോക കേരളസഭയിലെ വിദേശ മലയാളികളു ടെ സംഘടനകളുടെ ക്ഷണമനുസരിച്ചാണു നയതന്ത്ര വീസയിൽ സന്ദർശനത്തിന് അനുമതി തേടിയത്. എന്നാൽ, ചില സംഘടനകൾ രജിസ്ട്രേഷനോ മറ്റു നടപടിക്രമങ്ങളോ പാലിച്ചുള്ളവയല്ലെന്ന റിപ്പോർട്ട് എംബസികളിൽനിന്നു വിദേശകാര്യ മന്ത്രാലയത്തിനു ലഭിച്ചതിനാലാണ് അനുമതി ലഭിക്കാത്തതെന്നാണു വിവരം.
കടുത്ത നിബന്ധന
കടുത്ത നിബന്ധനകളോടെയാണ് മുഖ്യമന്ത്രിക്ക് യുഎഇ സന്ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്. വിദേശ മലയാളികളിൽനിന്നും മലയാള സംഘടനകളിൽനിന്നും മാത്രമേ ഫണ്ട് ശേഖരിക്കാവൂ. വിദേശ രാജ്യങ്ങളുടെ സഹായം സ്വീകരിക്കാൻ പാടില്ല. നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവനും മാധ്യമ ഉപദേഷ്ടാവ് ജോണ് ബ്രിട്ടാസുമാണു മുഖ്യമന്ത്രിക്കൊപ്പമുള്ളത്.
ആശയക്കുഴപ്പം
ഭൂരിഭാഗം മന്ത്രിമാരെയും ക്ഷണിച്ചിട്ടുള്ളത് അംഗീകൃത സംഘടനകൾ തന്നെയാണെന്നാണു സംസ്ഥാനസർക്കാർ വിശദീകരണം. ചില മന്ത്രിമാരുടെ വിദേശ യാത്ര ഒഴിവാക്കേണ്ടി വരുമെന്ന ധാരണ സർക്കാർ പ്രകടിപ്പിക്കുന്നുണ്ട്.
5,000 കോടി രൂപയെങ്കിലും വിദേശ രാജ്യങ്ങളിൽനിന്നു പണമായോ വീടു നിർമാണ വാഗ്ദാനമായോ സ്വീകരിക്കണമെന്നായിരുന്നു സംസ്ഥാന സർക്കാർ ലക്ഷ്യമിട്ടത്.
ഫണ്ട് ശേഖരിക്കാൻ മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിൽ
01:17 AM Oct 14, 2018 | Deepika.com