കൊച്ചി/കോട്ടയം/തൃശൂർ: കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ നടന്ന എടിഎം കവർച്ചകൾക്കും കവർച്ചശ്രമങ്ങൾക്കും പിന്നിൽ ഏഴംഗ ഹരിയാന സംഘമെന്നു സൂചന. നേരത്തെ ഹരിയാന സംഘം ചെങ്ങന്നൂരിലും കഴക്കൂട്ടത്തും നടത്തിയ എടിഎം മോഷണവുമായി ഈ കവർച്ചകൾക്കു സാമ്യമുണ്ട്.
കവർച്ചസംഘം ചാലക്കുടി റെയിൽവേ സ്റ്റേഷൻവഴി രക്ഷപ്പെട്ടുവെന്നാണു സൂചന. ധൻബാദ് എക്സ്പ്രസിലാണു സംഘം സംസ്ഥാനം വിട്ടത്. വിരലടയാളങ്ങൾ പരിശോധിച്ചുവരികയാണ്. ഇവയുടെ ഫലം ലഭിച്ചാൽ കവർച്ചസംഘത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ കിട്ടുമെന്നു പോലീസ് പറഞ്ഞു. കവർച്ചക്കാർ വെള്ളിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലോടെ ചാലക്കുടി ഐടിഐക്കു സമീപത്തുള്ള പിഡബ്ല്യുഡി മെക്കാനിക്കൽ എൻജിനിയറിംഗ് വർക്ക്ഷോപ്പിന്റെ മതിലിനരികിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. ബാഗ് ചുമന്ന് കളിച്ചുചിരിച്ചു സംസാരിച്ചാണ് സംഘാംഗങ്ങളായ യുവാക്കൾ നീങ്ങുന്നത്. പണം കവർന്നതും കടത്തിയതും വെവ്വേറെ സംഘങ്ങളാണെന്നാണു പോലീസിന്റെ നിഗമനം.
ബാഗിൽ സൂക്ഷിക്കാവുന്ന ചെറിയ കട്ടറുകൾകൊണ്ട് അരമണിക്കൂറിനുള്ളിലാണ് കവർച്ച നടത്തിയത്. മോഷ്ടിച്ച പണം രണ്ടാമത്തെ സംഘത്തെ ഏൽപ്പിച്ച് കവർച്ചസംഘം റെയിൽവേ സ്റ്റേഷൻ വഴി മുങ്ങി.
കൊരട്ടിയിലെ കവർച്ചയ്ക്കുശേഷം പുലർച്ചെ നാലരയോടെയാണു പിക്കപ് വാൻ ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘം ഉപേക്ഷിച്ചത്. ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്ന ഭാഗത്ത് എട്ടു സ്ഥലത്ത് രക്തം കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെയോടെ നടന്ന കവർച്ചയിൽ തൃപ്പൂണിത്തുറ ഇരുന്പനത്തെ എസ്ബിഐ എടിഎമ്മിൽനിന്ന് 25,05,200 രൂപയും കൊരട്ടിയിൽനിന്നു 10 ലക്ഷത്തോളം രൂപയുമാണു നഷ്ടമായത്. കോട്ടയം ജില്ലയിലെ വെന്പള്ളി, മോനിപ്പള്ളി, എറണാകുളം ജില്ലയിലെ കളമശേരി എന്നിവിടങ്ങളിലായിരുന്നു കവർച്ചശ്രമങ്ങൾ.
എടിഎം കവർച്ചക്കാർ ഹരിയാന സംഘമെന്നു സംശയം
01:17 AM Oct 14, 2018 | Deepika.com