കുറവിലങ്ങാട്: എറണാകുളം തൃശൂർ ജില്ലകളിൽ എടിഎമ്മുകളിൽനിന്ന് 35 ലക്ഷം രൂപ കവർന്നതോടൊപ്പം കോട്ടയം ജില്ലയിലെ വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎമ്മുകളിൽ കവർച്ചാ ശ്രമമുണ്ടായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതമാക്കി.
കോട്ടയം, തൃശൂർ എറണാകുളം ജില്ലകളിലെ പോലീസ് യോജിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ല എന്നാണ് കോട്ടയം പോലീസ് പറയുന്നത്. വെന്പള്ളിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും മോനിപ്പള്ളിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും എടിഎമ്മുകളിലാണ് കവർച്ചാശ്രമം നടന്നത്.
കോടിമതയിൽനിന്ന് മോഷ്ടിച്ചെടുത്ത വാഹനമാണ് കവർച്ചാ സംഘം ഉപയോഗിച്ചത് എന്നതിനാൽ ജില്ലയിൽ ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. വാഹനം മോഷ്ടിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. എടിഎം കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികളിൽ ചിലരെയും ചില ഹോട്ടൽ ജീവനക്കാരെയും അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തു. ഇരുന്പനത്തും കൊരട്ടിയിലും കവർച്ച നടത്തിയ സംഘം വെന്പള്ളിയിലും മോനിപ്പള്ളിയിലും എടിഎം തകർക്കാൻ ശ്രമിക്കുകയോ മെഷീനുകളിൽ സ്പർശിക്കാതെ മടങ്ങുകയും ചെയ്തത് എന്തുകൊണ്ടാണെന്ന സംശയം പോലീസിൽ ശക്തമായി.
സ്റ്റേഷനുകളിൽനിന്നുള്ള പോലീസ് സംഘത്തിന്റെയോ ഹൈവേ പോലീസിന്റെയോ എടിഎം ഇടപാടിനായി എത്തിയ ആരുടെയെങ്കിലുമോ സാന്നിധ്യമാവാം കവർച്ചാ സംഘത്തെ രണ്ടിടങ്ങളിൽ നിന്നും പിൻതിരിപ്പിച്ചതെന്നാണ് പോലീസ് നിഗമനം.
കവർച്ച വ്യാപകമായി ഉണ്ടായ സാഹചര്യത്തിൽ എടിഎമ്മുകളിലെ സുരക്ഷയുമായി ബന്ധപ്പെടുത്തി കൂടുതൽ നടപടികൾ സ്വീകരിക്കാനും നിർദേശം നല്കാനും പോലീസ് ആലോചിക്കുന്നുണ്ട്.
എടിഎം കവർച്ച: പോലീസ് അന്വേഷണം ഊർജിതമാക്കി
12:55 AM Oct 14, 2018 | Deepika.com