അമരവിള: കർമലീത്ത വൈദികനും മിഷണറിയുമായിരുന്ന ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്കുയർത്തി. നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ ഇന്നലെ രാവിലെ 11 നാണ് ബിഷപ് ഡോ. വിൻസെന്റ് സാമുവൽ പ്രഖ്യാപനം നടത്തിയത്.
ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികൾ ഈ മാസം 20ന് തിരുവനന്തപുരത്തു പാങ്ങോട് കാർമൽ ഹിൽ ആശ്രമത്തിൽ നടക്കും. അന്നു വൈകുന്നേരം 4.30 ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും.
ഇന്നലെ നടന്ന ചടങ്ങിൽ ഫാ. അദെയോദാത്തൂസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുളള ഫ്രാൻസിസ് മാർപാപ്പയുടെ ഔദ്യോഗിക അറിയിപ്പ് രൂപത ചാൻസലർ റവ. ഡോ. ജോസ് റാഫേൽ വായിച്ചു. തുടർന്ന് നാമകരണ നടപടികൾ തുടങ്ങുന്നതിനുളള സമ്മതം അറിയിച്ചുകൊണ്ടുളള പ്രഖ്യാപനം കർമലീത്താസഭ മലബാർ പ്രോവിൻസ് സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ കൂടപ്പാട്ട് നടത്തി.
തുടർന്ന് ഫാ. അദെയോദാത്തൂസിന്റെ ലഘു ജീവചരിത്രം ബിഷപ് ഡോ.വിൻസെന്റ് സാമുവൽ വായിച്ചു. നെയ്യാറ്റിൻകര റീജണ്‍ കോ-ഓർഡിനേറ്റർ മോണ്‍. ഡി. സെൽവരാജൻ നാമക രണ നടപടികളുടെ എപ്പിസ്കോപ്പൽ ഡെലിഗേറ്റായും രൂപതാ ചാൻസലർ റവ. ഡോ.ജോസ് റാഫേൽ നോട്ടറിയായും രൂപതാ ട്രിബ്യൂണൽ ജഡ്ജ് റവ. ഡോ. രാഹുൽലാൽ പ്രൊമോട്ടർ ഓഫ് ജസ്റ്റീസായും സത്യപ്രതിജ്ഞ ചെയ്തു ചുമതലകൾ ഏറ്റെടുത്തു.
വൈസ് പോസ്റ്റുലേറ്ററായി ഫാ. സക്കറിയാസ് കരിയിലക്കുളം ഒസിഡി സത്യപ്രതിജ്ഞ ചെയ്തു. പോസ്റ്റുലേറ്റർ കർമലിത്താസഭയുടെ സുപ്പീരിയർ ജനറൽ വത്തിക്കാനിൽ നിന്നുളള ഫാ. റൊമാനോ ഗാന്പലുങ്ക ഒസിഡിയാണ്.
ഫാ. അദെയോദാത്തൂസ് ദൈവദാസ പദവിയിൽ
12:23 AM Oct 14, 2018 | Deepika.com