പാലാ: എയ്ഡഡ് സ്കൂൾ അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുന്ന കാര്യത്തിൽ നിലനിൽക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.
കഴിഞ്ഞ മൂന്നു വർഷമായി സർക്കാർ നിയമനാംഗീകാരം നൽകാത്തതിനാൽ ശന്പളമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകർ നടത്തിയ ഉപവാസ സമരത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. രാജ്യപുരോഗതിക്കു വലിയ സംഭാവന നൽകുന്ന അധ്യാപകരെ സമരത്തിലേക്കു വലിച്ചിഴക്കുന്നത് പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലെന്നും മാർ കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു.
സർക്കാർ ഉത്തരവുകൾ യഥേഷ്ടം വ്യാഖ്യാനിച്ച് പ്രശ്നംസൃഷ്ടിക്കുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ജനപ്രതിനിധികളും ഉത്തരവാദപ്പെട്ടവരും തയാറാകണമെന്നു സമ്മേളനത്തിൽ പ്രസംഗിച്ച മാർ ജേക്കബ് മുരിക്കൻ ആവശ്യപ്പെട്ടു.കുരിശുപള്ളി ജംഗ്ഷനിൽ ഇന്നലെ നടന്ന ഉപവാസസമരം സിഐടിയു ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു.
പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ, രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ബെർക്കുമാൻസ് കുന്നുംപുറം, കെ.എം. മാണി എംഎൽഎ, മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഫാ. ജോൺസൺ പുള്ളീറ്റ്, ഫ്രാൻസിസ് ജോർജ്, വി.ജി. വിജയകുമാർ, പ്രഫ. സതീഷ് ചൊള്ളാനി, ഫിലിപ്പ് കുഴികുളം, പാലാ നഗരസഭാധ്യക്ഷ പ്രഫ. സെലിൻ റോയി, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, രാജീവ് കൊച്ചുപറന്പിൽ, ഡാന്റീസ് കൂനാനിക്കൽ, ബെന്നി മൈലാടൂർ, സജി മഞ്ഞക്കടന്പിൽ, ജോസ്മോൻ മുണ്ടക്കൽ, സെബി പറമുണ്ട, പെണ്ണമ്മ തോമസ്, റെനി ബിജോയി, സിബി ഓടയ്ക്കൽ, പയസ് കുര്യൻ, ജോബറ്റ് തോമസ്, ലിജോ ആനിത്തോട്ടം എന്നിവർ പ്രസംഗിച്ചു.
‘അധ്യാപകരുടെ നിയമനാംഗീകാരങ്ങളിൽ വിവേചനം പാടില്ല’
12:17 AM Oct 14, 2018 | Deepika.com