തൊടുപുഴ: ഇടവെട്ടി പഞ്ചായത്തിൽ പൊതുചടങ്ങിനെത്തിയ പി.ജെ. ജോസഫ് എംഎൽഎയുടെ വാഹനത്തിനുനേരെ സിപിഎം ആക്രമണം. വാഹനത്തിൽ അടിച്ച് പ്രകോപനം സൃഷ്ടിച്ച സിപിഎം പ്രവർത്തകർ ഡ്രൈവറെ മർദിക്കാനും ശ്രമിച്ചു.
ഇന്നലെ പഞ്ചായത്തിൽ ഒപ്പം പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു എംഎൽഎ യുടെ വാഹനത്തിനു നേരേ സിപിഎം പ്രവർത്തകർ ആക്രമണത്തിനു മുതിർന്നത്. പോലീസ് സ്ഥലത്തുള്ളപ്പോഴായിരുന്നു സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിച്ചത്. ഒപ്പം പദ്ധതി ഉദ്ഘാടനം നടക്കുന്ന സമയത്ത് മുഖ്യപ്രഭാഷണത്തിനെത്തുന്ന ജോയ്സ് ജോർജ് എംപിയെ തടയുമെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് ഇവിടെ എത്തിയത്. എംപിയുടെ പ്രസംഗത്തിനുശേഷമായിരുന്നു അനിഷ്ട സംഭവമുണ്ടായത്.
ഉദ്ഘാടന ചടങ്ങ് നടക്കുന്ന പഞ്ചായത്ത് ഓഫീസിനു മുന്നിലെ ഗേറ്റിലേക്കെത്തിയ എംഎൽഎയുടെ വാഹനത്തിൽ സിപിഎമ്മുകാർ ആഞ്ഞടിച്ചു. എന്താണെന്ന് ചോദിച്ച് പുറത്തിറങ്ങിയ ഡ്രൈവറുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് വലിക്കുകയും വാഹനത്തിലിരുന്നവരെ അസഭ്യം പറയുകയും ചെയ്തു. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ പോലീസ് ഇടപെട്ട് സിപിഎം പ്രവർത്തകരെ നീക്കി എംഎൽഎയെ ഉദ്ഘാടന വേദിയിലെത്തിച്ചു.
പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, ഇടവെട്ടിയിലേക്കുള്ള റോഡ് നന്നാക്കാൻ നിരവധി അപേക്ഷകൾ നൽകിയിട്ടും പരിഗണിക്കാത്തതിനാലാണ് വാഹനം തടഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.
പി.ജെ.ജോസഫ് എംഎൽഎയുടെ വാഹനത്തിനുനേരെ സിപിഎം ആക്രമണം
12:17 AM Oct 14, 2018 | Deepika.com