കാഞ്ഞിരപ്പള്ളി: കേരള കത്തോലിക്കാ സഭയ്ക്കെതിരേ വിഷം തുപ്പുന്ന ചില മാധ്യമങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും നിഗൂഢ താത്പര്യങ്ങൾക്കെതിരേ കാഞ്ഞിരപ്പള്ളി രൂപത 11-ാം പാസ്റ്ററൽ കൗണ്‍സിൽ പ്രമേയം.
കേരള കത്തോലിക്കാസഭ മാധ്യമങ്ങളാൽ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും സഭയെ പൂർണമായി ഉന്മൂലനം ചെയ്യാൻ രാജ്യവ്യാപകമായി രാപകൽ വ്യത്യാസമില്ലാതെ ചില നിഗൂഢ സംഘങ്ങൾ അധ്വാനിക്കുന്നുണ്ടെന്നുമാണ് പ്രമേയത്തിന്റെ കാതൽ. സഭയെ ആക്രമിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ പലതാണ്. സഭയുടെ സംഘടനാരീതികളും ആത്മീയശൈലികളുമെല്ലാം പലരെയും ആകുലചിത്തരും അസ്വസ്ഥരുമാക്കുന്നു. രാഷ്ട്രീയ സാമുദായിക കാരണങ്ങളാൽ സഭയെ ഭയപ്പെടുന്നവരും അകൽച്ച കാണിക്കുന്നവരുമുണ്ട്. ഇതിലൊക്കെ ഉപരിയായി മാധ്യമങ്ങളുടെ പിടിച്ചുനിൽപ്പും സാന്പത്തിക നേട്ടങ്ങളും മറ്റ് പ്രേരക ശക്തികളാണന്നും പ്രമേയത്തിൽ പറയുന്നു.
സഭയിൽ പ്രശ്നങ്ങളുണ്ടാകുന്പോൾ അതു ചൂണ്ടിക്കാണിക്കേണ്ടതും ക്രിയാത്മകമായ തിരുത്തലുകൾ വരുത്തേണ്ടതുമാണ്. അതു സഭയെ കൂടുതൽ വളർത്തുകയേയുള്ളൂ. പക്ഷേ, ഇപ്പോൾ നടക്കുന്നതു സഭയെ അടച്ചാക്ഷേപിക്കലും അവഹേളിക്കലും മാത്രമാണ്. ഇവരൊക്കെ പക്ഷം പിടിക്കുന്നത് ആരെയൊക്കെയാണെന്നും ലക്ഷ്യം എന്താണെന്നും എല്ലാവരും മനസിലാക്കേണ്ടതുണ്ടെന്നു പ്രമേയം പറയുന്നു. ഏതെങ്കിലും ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ എതിരേ ഉയരുന്ന ആരോപണം കേസായി കോടതി പരിഗണിക്കുന്നതിനു മുന്‍പുതന്നെ പ്രതി കുറ്റക്കാരനായി തീരുമാനിച്ചു വിധിയും വധവും നടപ്പാക്കുന്ന ജഡ്ജിമാരായി മാധ്യമപ്രവർത്തകർ മാറുന്നതു നല്ല മാധ്യമപ്രവർത്തന ലക്ഷണമല്ല. നമ്മുടെ നാട് നേരിട്ട പ്രളയദുരന്തത്തിൽ ആശ്വാസമെത്തിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയതു സഭയാണ്, സഭാംഗങ്ങളാണ്. ദേവാലയങ്ങളും മഠങ്ങളും സ്കൂളുകളും ഹാളുകളുമൊക്കെ യാതൊരു മടിയും കൂടാതെ ദുരിതാശ്വാസ ക്യാന്പുകളാക്കുകയും അവശ്യസാധനങ്ങൾ എത്തിക്കുകയും ചെയ്തു. ദീപിക പത്രമൊഴികെ മറ്റു മാധ്യമങ്ങളിൽ അതു വാർത്തയായി വന്നില്ല. ഇതിനൊന്നും അവർ പ്രാധാന്യം നല്‍കില്ല. കാരണം അങ്ങനെ വന്നാൽ ക്രൈസ്തവ വിരുദ്ധതയുടെ വക്താക്കളായ ഇവരുടെ രഹസ്യ അജൻഡകൾ നടക്കാതെ പോകുമെന്നും പ്രമേയം പറയുന്നു.
പഴയനിയമചരിത്രത്തിലും പുതിയനിയമത്തിലും ഇത്തരം സാഹചര്യങ്ങളിൽ ദൈവജനം അതിജീവിച്ചത് ആത്മീയശക്തികൊണ്ടാണ്. അതിനാൽ പകച്ചു നിൽക്കാതെ മാധ്യമവിപ്ലവത്തെ ആധ്യാത്മിക വിപ്ലവംകൊണ്ട് നേരിടണം. സഭയെ തകർക്കാനായി വട്ടമിട്ടുപറക്കുന്ന കഴുകൻ കണ്ണുകളെ തറപറ്റിക്കാൻ പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ഉപരിശക്തമായ പ്രാർഥനകളിലൂടെ പരസ്പരം ബലപ്പെടുത്തുകയും ചെയ്യാം. അതാണ് ഇതിനുള്ള ആദ്യ പ്രതിവിധി. ഒപ്പംതന്നെ ഗുണപരവും ക്രിയാത്മകവുമായ മാധ്യമ, സാമൂഹ്യ, രാഷ്്ട്രീയ രംഗങ്ങളിലെ ഇടപെടലുകൾകൊണ്ട് നിലപാടുകൾ രേഖപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
നിഗൂഢലക്ഷ്യങ്ങളോടെ സംഘടിതമായി സഭയെ ആക്രമിക്കുന്ന എല്ലാ മാധ്യമങ്ങളുടെയും നിക്ഷിപ്ത താത്പര്യങ്ങളോടെ സഭയ്ക്കെതിരേ യുദ്ധപ്രിയരായി ഒന്നിച്ചു നിഗൂഢ നീക്കങ്ങൾ നടത്തുന്ന സർവരുടെയും പ്രവർത്തനങ്ങൾക്കെതിരേ പാസ്റ്ററൽ കൗണ്‍സിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ഇത്തരം തെറ്റായ മുന്നേറ്റങ്ങളെ ശക്തമായി അപലപിക്കുകയും ചെയ്തു.
മാധ്യമവേട്ടയ്ക്കെതിരേ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററൽ കൗണ്‍സിൽ പ്രമേയം
12:17 AM Oct 14, 2018 | Deepika.com