തളിപ്പറമ്പ്: അധികാര വികേന്ദ്രീകരണത്തിന് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ക്കും കേരളം മാതൃകയാവുമ്പോള്‍ ദുരന്ത പുനരധിവാസ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്തോനേഷ്യയില്‍നിന്നു കേരളത്തിന് ഏറെ പഠിക്കാനുണ്ടെന്നു കില മുന്‍ ഡയറക്ടര്‍ ഡോ. പി.പി. ബാലന്.
ദേശം എന്ന പേരില്‍ അറിയപ്പെടുന്ന ഇന്തോനേഷ്യയിലെ പ്രാദേശിക ഭരണകൂടങ്ങള്ക്കെല്ലാംതന്നെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ പ്രത്യേക വോളണ്ടിയർ സേനകളുണ്ടെന്നും അദ്ദേഹം ദീപികയോടു പറഞ്ഞു.
ജക്കാര്‍ത്തയില്‍ നടന്ന പ്രാദേശിക ഭരണകൂടങ്ങളും ദുരന്തനിവാരണവും എന്ന സെമിനാറില്‍ പങ്കെടുത്തു തിരിച്ചെത്തിയതായിരുന്നു അദ്ദേഹം.
പ്രാദേശിക ആവശ്യങ്ങള്‍ക്കനുസരിച്ചു ഭൂചലനം, അഗ്നിപര്വതസ്വഭാവം, സുനാമി എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണിവര്‍. ദുരന്തങ്ങള്‍ക്കു മുമ്പായി മുന്നറിയിപ്പ് എല്ലാവരിലും എത്തിക്കുക എന്നതാണ് ഈ സേനയുടെ മുഖ്യകടമ. ഇതിനായി വിപുലമായ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തും. ജാവയിലെ യോഗ്യകര്‍ത്തയ്ക്ക് അടുത്തുള്ള ഗ്രാമത്തില്‍ ഭൂചലനം ഉണ്ടാകുമെന്നറിഞ്ഞതോടെ അരമണിക്കൂറിനുള്ളില്‍ മുന്നറിയിപ്പ് നല്കി ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. നൂറിലേറെ വീടുകള്‍ ഇവിടെ തകര്‍ന്നടിഞ്ഞുവെങ്കിലും ഒരാള്‍ക്കു പോലും ജീവഹാനി ഉണ്ടായില്ല.
അടുത്തയിടെ സുനാമിയുണ്ടായ പാലുവിലും സുലവേഷിലും ദുരന്തനിവാരണ സേനകള്‍ വളരെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളാണു നടപ്പാക്കിയത്. ഇന്തോനേഷ്യയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു വിദേശഫണ്ട് സ്വീകരിക്കുന്നതില്‍ യാതൊരു തടസവുമില്ലെന്നും ഡോ. പി.പി. ബാലന് പറഞ്ഞു.
സെമിനാറില്‍ ഇന്ത്യയില്‍ നിന്നു പങ്കെടുത്ത ഏക വ്യക്തിയാണു ഡോ. ബാലന്. കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രക്രിയയ്ക്ക് ഉപയോഗപ്പെടുത്താന്‍ പറ്റിയതാണ് ഇന്തോനേഷ്യന്‍ രീതികളെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് ഇന്തോനേഷ്യ മാതൃക: ഡോ. ബാലന്
12:06 AM Oct 14, 2018 | Deepika.com