കോട്ടയം: ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകൾക്കു പ്രവേശിക്കാം എന്ന സെപ്റ്റംബർ 28ലെ സുപ്രീംകോടതിവിധിയിലൂടെ ഹിന്ദുമത വിശ്വാസികളുടെയും പ്രത്യേകിച്ച് അയ്യപ്പഭക്തരുടെയും വികാരങ്ങൾ വ്രണപ്പെടുത്തിയെന്നു കെ.എം.മാണി എംഎൽഎ. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രതിഷേധം അതിന്റെ സൂചനയാണ്.
കേരള കോണ്‍ഗ്രസ് -എം വിശ്വാസികളോടൊപ്പമാണ്. പുനഃപരിശോധനാ ഹർജി നൽകാനുള്ള എൻഎസ്എസിന്റെയും സംയുക്ത ഹർജി നൽകാനുള്ള തന്ത്രികുടുംബത്തിന്റെയും നീക്കങ്ങളെ പാർട്ടി പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജകുടുംബാംഗങ്ങളെ ജോസ് കെ. മാണി കണ്ടു
കോട്ടയം: വിശ്വാസിസമൂഹത്തിന്റെ പ്രതിനിധികളുമായി ചർച്ച നടത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കോണ്‍ഗ്രസ് -എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു.
ശബരിമല വിഷയത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു പന്തളം രാജകുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്.
പന്തളം കൊട്ടാരം നിർവാഹകസമിതി പ്രസിഡന്റ് പി.ജി ശശികുമാരവർമ, സെക്രട്ടറി നാരായണവർമ എന്നിവരുമായി നടത്തിയ ചർച്ചയിൽ ജോസ് കെ. മാണിക്കൊപ്പം കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറൽ സെക്രട്ടറി പ്രമോദ് നാരായണ്‍, സ്റ്റിയറിംഗ് കമ്മറ്റിയംഗം ജെന്നിംഗ്സ് ജേക്കബ്, കൗണ്‍സിലർ കെ.ആർ. രവി എന്നിവരുമുണ്ടായിയിരുന്നു
ഭക്തരുടെ വികാരം മാനിക്കണം: കെ.എം.മാണി
02:24 AM Oct 06, 2018 | Deepika.com