ചങ്ങനാശേരി: ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലുണ്ടായ മഹാപ്രളയദുരിതത്തില് നിന്നു കരകയറുന്ന കുട്ടനാടന്‍ ജനതയ്ക്കൊപ്പം ക്യതജ്ഞതാ സമര്‍പ്പണവും കുട്ടനാടിന്റെ ഭാവി വികസനത്തിനുള്ള കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമായുള്ള വികസന ശില്പശാലയും ചങ്ങനാശേരിയിൽ 19ന് നടക്കും.
ചങ്ങനാശേരി അതിരൂപത ക്രമീകരിച്ചിരിക്കുന്ന പരിപാടിയിൽ രക്ഷാ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരെ ആദരിക്കുന്നതിനും കുട്ടനാടിന്റെ ഭാവി വികസന കാഴ്ചപ്പാടുകള്‍ രൂപീകരിക്കുന്നതിനുമായി ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ ആഹ്വാനം അനുസരിച്ച് 19 നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലു വരെ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ബിഷപ്പുമാരും അതിരൂപതയിലെ മുഴുവന്‍ വൈദികരും പങ്കെടുക്കുന്ന സമൂഹബലിയില്‍ പ്രക്യതി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കായുള്ള അനുസ്മരണ പ്രാര്‍ഥനയും നടക്കും. തുടര്‍ന്ന് പ്രളയാനന്തര കുട്ടനാട് -വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ വിദഗ്ധര്‍ നയിക്കുന്ന ശില്പശാല.
ഉച്ചകഴിഞ്ഞുള്ള പൊതു സമ്മേളനത്തില്‍ ബിഷപ്പുമാരും മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. കുട്ടനാടിനു വേണ്ടിയുള്ള അതിരൂപതയുടെ നൂറു കോടി പദ്ധതിയുടെ വിശദാംശപ്രഖ്യാപനം, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ സഹായനിധി സമര്‍പ്പണം, കുട്ടനാടിന്റെ നവസ്യഷ്ടിക്ക് അതിരൂപതയുടെ ശിപാര്‍ശകള്‍ കൈമാറല്‍, സന്നദ്ധ പ്രവര്‍ത്തകരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.
പരിപാടികളുടെ നടത്തിപ്പിനായി അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം ജനറല്‍ കണ്‍വീനറായും, വകുപ്പ് മേധാവികളും സംഘടനാ പ്രതിനിധികളും, ചെയര്മാന്മാരും, കണ്‍വീനർമാരുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
അതിരൂപതയിലെ മുഴുവന്‍ വൈദികരും, സന്യാസസഭയിലെ സുപ്പീരിയര്‍ ജനറല്‍മാരും, പ്രൊവിന്‍ഷ്യല്‍മാരും, അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് അംഗങ്ങളും, കൈക്കാരന്മാരുടെ പ്രതിനിധികളും ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചവരുടെയും, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെയും പ്രതിനിധികളും, സംഘടനാ ഭാരവാഹികളും, പാസ്റ്ററല്‍ കൗണ്‍സില്‍ ഫൊറോനാ കൗണ്‍സില്‍ അംഗങ്ങളും, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പരിപാടികളില്‍ പങ്കെടുക്കും.
കുട്ടനാട്: കൃതജ്ഞതാ സമര്‍പ്പണവും വികസന ശില്പശാലയും ചങ്ങനാശേരിയിൽ 19ന്
02:24 AM Oct 06, 2018 | Deepika.com