കൊച്ചി: ശബരിമല സത്രീപ്രവേശന വിഷയത്തിന്റെ പേരിൽ ക്ഷേത്രങ്ങളിൽ ക്രിമിനലുകൾ കടന്നുകൂടി ആക്രമണം നടത്തുകയാണെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കഴിഞ്ഞ ദിവസം പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും ചെറിയനാട് ക്ഷേത്രത്തിലുമുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ക്രിമിനലുകളാണ്. ഇത്തരം നീക്കങ്ങളെ അംഗീകരിക്കാനാകില്ല.
ശബരിമല വിഷയത്തിൽ സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും വിധിക്കെതിരേ പുനഃപരിശോധനാ ഹർജി നൽകുന്നതിനു ദേവസ്വം ബോർഡിനു മാത്രമല്ല ആർക്കും തടസമല്ലെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്തെ ശാന്തമായ അന്തരീക്ഷം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനു ബിജെപി, ആർഎസ്എസ്, കോണ്‍ഗ്രസ് കക്ഷികൾ കൂട്ടുനിൽക്കുകയാണ്. വ്യാജപ്രചാരണങ്ങൾ അവസാനിപ്പിക്കണം. സർക്കാർ എന്തോ പാതകം ചെയ്തെന്ന തരത്തിൽ തെറ്റായ കാര്യങ്ങൾ പറഞ്ഞുപരത്തുകയാണ്.
2007 ൽ സുപ്രീംകോടതിയിൽ അന്നത്തെ സർക്കാർ നൽകിയ സത്യവാങ്മൂലം പരിഗണിച്ചാണു ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഇപ്പോൾ വിധി ഉണ്ടായിരിക്കുന്നത്. ശബരിമലയിലെ വസ്തുതകൾ ബോധ്യപ്പെടുത്തുന്നതിനു പര്യാപ്തമായ കമ്മീഷനെ നിയമിക്കണമെന്നാണ് അന്നത്തെ സത്യവാങ്മൂലത്തിലുള്ളത്. അതിൽ ഒരു വരി കൂട്ടിച്ചേർക്കുക മാത്രമേ ഈ സർക്കാർ ചെയ്തിട്ടുള്ളൂ
ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന വിധികൾ നടപ്പാക്കാൻ ഭരണഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. ആ കടമ നിർവഹിക്കും. ശബരിമലയിലേക്കു സ്ത്രീകളെ ക്ഷണിക്കുകയല്ല, പകരം വിധിയുടെ പശ്ചാത്തലത്തിൽ വരുന്ന സ്ത്രീകൾക്കു സംരക്ഷണവും സുരക്ഷിതത്വവും ഒരുക്കികൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
കലക്കവെള്ളത്തിൽ മീൻ പിടിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ആർഎസ്എസും. പ്രായഭേദമെന്യേ എല്ലാ സ്ത്രീകളെയും ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നതായിരുന്നു ബിജെപിയുടെയും ആർഎസ്എസിന്റെയും മുൻ നിലപാട്. കോണ്‍ഗ്രസും സമാന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നു മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളിലെ ആക്രമണത്തിനു പിന്നിൽ ക്രിമിനലുകൾ: ദേവസ്വം മന്ത്രി
02:12 AM Oct 06, 2018 | Deepika.com