കോതമംഗലം: ഇടമലയാർ ഡാമിലെ ജലനിരപ്പ് ഒന്നര മീറ്റർകൂടി ഉയർന്നാൽ ഷട്ടറുകൾ മുപ്പതു സെന്റിമീറ്റർ വീതം തുറക്കാൻ തീരുമാനം. 169 മീറ്ററാണു ഡാമിന്റെ പരമാവധി സംഭരണശേഷി. 159.54 മീറ്ററാണ് ഇന്നലെ വൈകുന്നേരം സംഭരണിയിൽ ജലനിരപ്പ്. 161 മീറ്ററിലെത്തിയാൽ മാത്രമായിരിക്കും ഷട്ടറുകൾ തുറക്കുകയെന്നു ഡാം സേഫ്റ്റി അധികൃതർ വ്യക്തമാക്കി.
ഇന്നലെ ഉച്ചയോടെ ഷട്ടറുകൾ ഉയർത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും സംഭരണിയിയിൽ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതിനാൽ ഷട്ടർ ഉയർത്തുന്നത് മാറ്റിവയ്ക്കുകയായിരുന്നു. മഹാപ്രളയത്തെത്തുടർന്നു കഴിഞ്ഞ ഓഗസ്റ്റ് ഒന്പതിനു പുലർച്ചെ മുതൽ ഒരുമാസം ഡാമിന്റെ നാലു ഷട്ടറുകളും വിവിധ അളവിൽ ഉയർത്തി വെളളം ഒഴുക്കിയിരുന്നു. അന്നു 170 മീറ്ററിനു മുകളിൽ ജലനിരപ്പ് ഉയർന്നശേഷമാണ് ഷട്ടറുകൾ ഉയർത്തിയത്.
പിന്നീട് മഴ മാറി ജലനിരപ്പ് നിയന്ത്രണവിധേയമായിട്ടും ആഴ്ചകളോളം ഷട്ടർ അടയ്ക്കാതെ വെള്ളം ഒഴുക്കി. തുലാവർഷം കനത്താലും ജലനിരപ്പ് നിയന്ത്രണവിധേയമാക്കാൻ വേണ്ടിയാണ് അന്നു കൂടുതൽ വെള്ളം ഒഴുക്കിക്കളഞ്ഞത്. ഇടമലയാർ പവർഹൗസിൽ 37.5 വീതം ഉത്പാദനശേഷിയുള്ള രണ്ടു ജനറേറ്ററുകളാണുള്ളത്. 75 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. നിലവിൽ പൂർണതോതിൽ വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്.
300 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശമുള്ള ഇടമലയാറിന് 28 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള സംഭരണിയുണ്ട്. ഇടമലയാറിൽനിന്നു വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യം ഉണ്ടായാൽ പെരിയാറിലെ ജലനിരപ്പ് നിയന്ത്രണവിധേയമാക്കുന്നതിന് കരുതൽ നടപടിയായി ഭൂതത്താൻകെട്ട് ഡാമിന്റെ ഷട്ടറുകളെല്ലാം തുറന്നു വച്ചിരിക്കുകയാണ്.
ജലനിരപ്പ് ഒന്നര മീറ്റർകൂടി ഉയർന്നാൽ ഇടമലയാർ ഡാം തുറക്കും
01:08 AM Oct 06, 2018 | Deepika.com