തിരുവനന്തപുരം: ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചതിൽ അഴിമതി വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്തുവന്ന സാഹചര്യത്തിൽ എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ രാജിവച്ച് അന്വേഷണം നേരിടണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. നയത്തിനും ചട്ടത്തിനും വിരുദ്ധമായിട്ടാണ് മന്ത്രി ഫയലിൽ ഒപ്പിട്ടിരിക്കുന്നതെന്ന വിവരമാണു പുറത്തുവന്നത്. ഡിസ്റ്റിലറി അനുവദിക്കുന്നത് നയപരമായ തീരുമാനമാണെന്നും മന്ത്രിസഭായോഗത്തിൽ കൊണ്ടുവരണമെന്നുള്ള ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചതിനു പിന്നിൽ അഴിമതി വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
1999 മുതലുള്ള സർക്കാരുകൾ പിന്തുടർന്നു വന്നിരുന്ന നയം മുന്നണിയെപ്പോലും അറിയിക്കാതെ പരമരഹസ്യമായി മാറ്റിയതു തന്നെ അഴിമതിയിലേക്കു വിരൽചൂണ്ടുന്നു. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും ചേർന്ന് രഹസ്യമായി മദ്യനിർമാണ ശാലകൾക്ക് അനുമതി നൽകിയത്. ഇക്കാര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾ തങ്ങളുടെ നിലപാട് തുറന്നു വ്യക്തമാക്കണമെന്നു മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
എക്സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നേരിടണം: മുല്ലപ്പള്ളി
01:08 AM Oct 06, 2018 | Deepika.com