തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാതയിൽ പള്ളിപ്പുറത്തിനു സമീപം നിയന്ത്രണംവിട്ടു മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ബാലഭാസ്കറിന്റെ ഏകമകൾ രണ്ടു വയസുകാരി തേജസ്വിനി ബാല മരിച്ചു. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബാലഭാസ്കർ(40), ഭാര്യ ലക്ഷ്മി(40) എന്നിവരെ ഇന്നലെ ഉച്ചയോടെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയരാക്കി. വെന്റിലേറ്ററിൽ തുടരുന്ന ഇരുവരും അപകടനില തരണം ചെയ്തിട്ടില്ല. വാഹനമോടിച്ചിരുന്ന അർജുനും(31) ഗുരുതര പരിക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
മകളുടെ മരണം അറിയാതെ ബാലഭാസ്കറും ലക്ഷ്മിയും അബോധാവസ്ഥയിൽ തുടരുന്നതിനാൽ തേജസ്വിനിയുടെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബാലഭാസ്കറിനു നട്ടെല്ലിനും കഴുത്തിനും ക്ഷതമേറ്റിട്ടുണ്ട്. ലക്ഷ്മിക്കു തലയ്ക്കും കൈകാലുകൾക്കുമേറ്റ പരിക്കുകൾക്കു പുറമേ ആന്തരിക രക്തസ്രാവവുമുണ്ട്. അർജുന് തലയ്ക്കും അരയ്ക്ക് താഴെയുമാണ് പരിക്കേറ്റിരിക്കുന്നത്.
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് തിരുമലയിലെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇന്നലെ പുലർച്ചെ നാലോടെ അപകടം സംഭവിച്ചത്. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിനു സമീപം ശ്രീപാദം കോളനിക്കു മുന്നിൽ വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ചത്. ഇവരുടെ വാഹനത്തിനു മുമ്പേ കൊല്ലത്തുനിന്ന് എയർപോർട്ടിലേക്കു പോയ മറ്റൊരു വാഹനം, ഇടിയുടെ ശബ്ദം കേട്ട് തിരിച്ചു വന്നു. ഈ വാഹനത്തിലെ യാത്രക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
സ്ഥലത്തെത്തിയ ഹൈവേ പോലീസ് കാറിന്റെ ചില്ലുതകർത്താണു മുൻസീറ്റിൽ ബാലഭാസ്കറിന്റെ മടിയിലിരുന്ന തേജസ്വിനിയെ പുറത്തെടുത്തത്. മൂക്കിൽ നിന്നു രക്തം വാർന്നൊലിക്കുന്ന നിലയിലായിരുന്ന കുഞ്ഞിനെ ഉടൻ തന്നെ ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ അപകടസ്ഥലത്തെത്തിയ മംഗലപുരം പോലീസാണ് നാട്ടുകാരുടെ സഹായത്തോടെ കാർ വെട്ടിപ്പൊളിച്ച് ബാലഭാസ്കർ, ലക്ഷ്മി, അർജുൻ എന്നിവരെ പുറത്തെടുത്തത്. മൂന്നു പേരെയും ആദ്യം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം.തിങ്കളാഴ്ച ഉച്ചയോടെയാണ് ബാലഭാസ്കറും ഭാര്യയും മകൾ തേജസ്വനിയുടെ പേരിൽ വഴിപാട് നടത്തുന്നതിനായി വടക്കുംനാഥ ക്ഷേത്രത്തിലേക്കു പോയത്. രാത്രി താമസിക്കാൻ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നെങ്കിലും അത്യാവശ്യമായി തിരുവനന്തപുരത്തു വരേണ്ടതിനാൽ തിരിച്ചു പോരുകയായിരുന്നു.
ബാലഭാസ്കർ സംഗീത സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നു.പതിനേഴാം വയസിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്കു സംഗീതം ചെയ്തുകൊണ്ട് മലയാളസിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി മാറിയ ബാലഭാസ്കർ തുടർന്ന് മൂന്ന് സിനിമകൾക്കും നിരവധി ആൽബങ്ങൾക്കും സംഗീതമൊരുക്കി. കേരളത്തിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയതും ഇൻഡോ വെസ്റ്റേണ് ഫ്യൂഷൻ പരിചയപ്പെടുത്തിയതും ബാലഭാസ്കറാണ്. അപകടവാർത്തയറിഞ്ഞ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ബന്ധുക്കളും സംഗീത, സിനിമ ലോകത്തെ നിരവധി സുഹൃത്തുക്കളും ആശുപത്രിയിലെത്തി.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മകൾ കാറപകടത്തിൽ മരിച്ചു
02:00 AM Sep 26, 2018 | Deepika.com