കൊച്ചി: ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ പായ്വഞ്ചി തകർന്ന് അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിയെ അപകടസ്ഥലത്തിന് ഏറ്റവുമടുത്തുള്ള ആംസ്റ്റർഡാം ദ്വീപിലെത്തിച്ച് അവിടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ അഭിലാഷ് ടോമിയുടെ നട്ടെല്ലിന്റെ പരിക്ക് ഗുരുതരമല്ലെന്നു കണ്ടെത്തിയെന്നാണു വിവരം.
അഭിലാഷ് ടോമിയുടെ നട്ടെല്ലിന്റെ എക്സ് റേ പരിശോധന നടത്തിയെങ്കിലും കൂടുതൽ പരിശോധന പൂർത്തിയാക്കി മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യക്തത വരികയുള്ളൂ. അതിനുശേഷമേ വിദഗ്ധ ചികിത്സയ്ക്കായി എങ്ങോട്ടു കൊണ്ടുപോകണമെന്ന കാര്യത്തിൽ തീരുമാനമാകൂവെന്നു നാവികസേനാ അധികൃതർ പറഞ്ഞു. ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിംഗ് കപ്പലായ ഒസിരിസ് ഇന്നലെ രാവിലെ 9.30 ഓടെയാണ് അഭിലാഷിനെ ആംസ്റ്റർഡാം ദ്വീപിലെത്തിച്ചത്. ഒസിരിസ് കപ്പൽ അവിടെത്തന്നെ തുടരുകയാണ്. ഓസ്ട്രേലിയൻ യുദ്ധക്കപ്പലായ ബല്ലാറത്തും ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് സത്പുരയും ഇവിടെയെത്തിയശേഷം മാത്രമേ ഒസിരിസ് ഇവിടെനിന്നു മടങ്ങൂ.
130 കിലോമീറ്റർ വേഗത്തിലുള്ള ചുഴലിക്കാറ്റ് അടിച്ചാണ് അഭിലാഷ് ടോമിയുടെ പായ്വഞ്ചിക്ക് അപകടം നേരിട്ടത്. 50 അടി ഉയരമുള്ള തിരമാലകളാണു ചുറ്റുമുയർന്നതെന്നു ഗോൾഡൻ ഗ്ലോബ് പ്രയാണത്തിന്റെ സ്ഥാപക ചെയർമാൻ ഡോൺമക് ഇന്റയർ വെളിപ്പെടുത്തി. ഒട്ടും പ്രതീക്ഷിക്കാത്ത സാഹചര്യമായിരുന്നു അത്. അഭിലാഷിന്റെയും അയർലൻഡുകാരൻ ഗ്രെഗർ മക്ഗുക്കിന്റെയും പായ്വഞ്ചികൾ ഉപയോഗശൂന്യമായി. ഇരുവരെയും ഒസിരിസാണു രക്ഷിച്ചത്. 17 നാവികർ ആരംഭിച്ച പ്രയാണത്തിൽ ഇനി ഒന്പതുപേർ മത്സരത്തിലുണ്ട്.
അഭിലാഷ് ടോമിയുടെ പരിക്ക് ഗുരുതരമല്ല
02:00 AM Sep 26, 2018 | Deepika.com