കൊച്ചി: കുട്ടനാട് പാക്കേജ് പൂർണതോതിൽ നടപ്പാക്കാനായില്ലെന്ന പരാതി വ്യാപകമാവുന്പോൾ, കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതിക്കായി ചെലവഴിച്ച തുകയുടെ വിവരങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ജൂലൈ 31 വരെ കാർഷിക വികസന, ഇൻലാൻഡ് നാവിഗേഷൻ വകുപ്പുകൾക്കായി സർക്കാരുകൾ അനുവദിച്ച തുകയുടെയും ചെലവഴിച്ചതിന്റെയും വിവരങ്ങളാണു പുറത്തുവന്നത്.
9322.997 ലക്ഷം രൂപയാണു പാക്കേജിന്റെ ഭാഗമായി കാർഷിക വികസന കർഷകക്ഷേമ വകുപ്പിന് ഇരു സർക്കാരുകളും ചേർന്ന് അനുവദിച്ചത്. ഇതിൽ 9024.626 ലക്ഷം രൂപയാണ് ചെലവഴിച്ചിട്ടുള്ളതെന്നും വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.
പാക്കേജിന്റെ പ്രവർത്തനങ്ങൾക്കായി 8967.247 ലക്ഷം രൂപയാണു കേന്ദ്രസർക്കാർ ഇതുവരെ നൽകിയത്. സംസ്ഥാന സർക്കാർ വിഹിതമായി 355.75 ലക്ഷം രൂപയും അനുവദിച്ചു. പാക്കേജിന്റെ ഭാഗമായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ഏഴു കേന്ദ്രാവിഷ്കൃത പദ്ധതികളും ആറു സംസ്ഥാന സർക്കാർ പദ്ധതികളും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയായെന്നു കാർഷികവികസന കർഷക ക്ഷേമ വകുപ്പിൽനിന്നുള്ള രേഖകളിൽ വിശദീകരിക്കുന്നുണ്ട്.
ഇൻലാൻഡ് നാവിഗേഷൻ വകുപ്പിനായി കേന്ദ്രസർക്കാർ ജൂലൈ 31 വരെ 177.034 കോടി രൂപ അനുവദിച്ചപ്പോൾ, സംസ്ഥാന സർക്കാർ 495.916 കോടി രൂപ നൽകി. പാടശേഖരങ്ങളുടെ പുറംബണ്ട് സംരക്ഷണവും അനുബന്ധ പ്രവൃത്തികളുമാണു വകുപ്പു വഴി നടത്തിയത്. പാടശേഖരങ്ങളിൽ കൃഷിക്കായി വിത്ത്, വളം എന്നിവ എത്തിക്കാനും വിപണനത്തിനും സംവിധാനമൊരുക്കി.
ജൂലൈ 31 വരെ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിലൂടെ 672.95 കോടി രൂപ ചെലവഴിച്ചതായും ചീഫ് എൻജിനിയറുടെ കാര്യാലയത്തിൽനിന്നുള്ള വിവരാവകാശരേഖയിൽ വ്യക്തമാക്കുന്നു. കൊച്ചി സ്വദേശി രാജു വാഴക്കാല വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലെ മറുപടിയിലാണു സർക്കാർ വകുപ്പുകളിൽനിന്നുള്ള കണക്കുകൾ വിശദീകരിക്കുന്നത്.
കുട്ടനാടിന്റെ പരിസ്ഥിതിയും ജീവനോപാധികളും സംരക്ഷിക്കുന്നതിനായി ആവിഷ്കരിച്ച കുട്ടനാട് പാക്കേജ് 1840 കോടി രൂപയുടേതായിരുന്നു. കാർഷികശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥൻ അധ്യക്ഷനായ കമ്മിറ്റിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ ആവിഷ്കരിച്ച പാക്കേജിന്റെ പ്രവർത്തനങ്ങൾ 2010ലാണ് ആരംഭിച്ചത്.
സിജോ പൈനാടത്ത്
കുട്ടനാട് പാക്കേജ്: ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്
02:00 AM Sep 26, 2018 | Deepika.com