തിരുവനന്തപുരം: എസിയുടെ തണുപ്പു പടർന്ന കാറിന്റെ മുൻസീറ്റിൽ അച്ഛന്റെ നെഞ്ചിൽ തല ചായ്ച്ചിരുന്നുറങ്ങിയ കുഞ്ഞു തേജസ്വിനി ആശുപത്രി മോർച്ചറിയുടെ തണുപ്പിലേക്ക് ചേക്കേറിയത് ആ അച്ഛനും അമ്മയും ഇതുവരെ അറിഞ്ഞിട്ടില്ല. ഒരു നടുക്കത്തിന്റെ ഇടവേളയിൽ തങ്ങളും എത്തിച്ചേർന്നത് ആശുപത്രിയുടെ ഐസിയു തണുപ്പിലേക്കാണെന്നും അവർക്കറിയില്ല.
കാറപകടത്തിന്റെ രൂപത്തിലെത്തിയ വിധി തങ്ങളുടെ കണ്മണിയെ തട്ടിയെടുത്തതറിയാതെ വയലിനിസ്റ്റ് ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും അബോധാവസ്ഥയിൽ തുടരുകയാണിപ്പോഴും.
പ്രാർഥനകളിലൂടെയും വഴിപാടുകളിലൂടെയും ചികിത്സകളിലൂടെയും നീണ്ട പതിനാറു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബാലഭാസ്കറിനും ലക്ഷ്മിക്കും കിട്ടിയ കുരുന്നു കണ്മണിയായിരുന്നു തേജസ്വനി ബാല. മകളുടെ പേരിലുള്ള വഴിപാടുകൾ നടത്തുന്നതിനായി അവളോടൊപ്പം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ പോയി മടങ്ങുമ്പോഴാണ് പള്ളിപ്പുറത്തുവച്ചുണ്ടായ കാറപകടം രണ്ടു വയസുകാരിയായ തേജസ്വിനിയെ തട്ടിയെടുത്തത്.
അവർക്കിത് ആഘോഷങ്ങളുടെ കാലമായിരുന്നു. കഴിഞ്ഞ മേയ് 14 നായിരുന്നു തേജസ്വിനിയുടെ രണ്ടാം ജന്മദിനം. കാത്തുകാത്തിരുന്നുണ്ടായ മകളുടെ ജന്മദിനം ബാലഭാസ്കറും ലക്ഷ്മിയും ചേർന്ന് ആഘോഷപൂർവമായാണു കൊണ്ടാടിയത്. തിരുവനന്തപുരം നഗരത്തിലെ ഒരു ഹോട്ടലിൽ സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിച്ചു വരുത്തിയായിരുന്നു തേജസ്വിനിയുടെ പിറന്നാൾ സന്തോഷം അവർ പങ്കുവച്ചത്. ആഘോഷത്തിൽ പങ്കെടുക്കാൻ സിനിമ, സംഗീത മേഖലകളിൽ നിന്നുള്ള പ്രമുഖർ എത്തിയിരുന്നു.
അച്ഛനെപ്പോലെ അവളും എല്ലാവരുടെയും അരുമയായി മാറി. ആ മാലാഖ കുഞ്ഞിനെയാണു ലാളിച്ചു കൊതിതീരും മുൻപേ മരണം തട്ടിയെടുത്തത്.ഇരുപത്തിരണ്ടാം വയസിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ എംഎ സംസ്കൃതം അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് ബാലഭാസ്കർ പ്രണയിനിയും അതേ കോളജിലെ ഹിന്ദി എംഎ വിദ്യാർഥിനിയുമായിരുന്ന ലക്ഷ്മിയെ ജീവിതസഖിയായി ഒപ്പം കൂട്ടിയത്. വീട്ടുകാർ എതിർത്തിട്ടും പ്രണയത്തിൽ നിന്നു പിന്നോട്ടു പോകാൻ ഇരുവരും തയാറായില്ല.
സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ചെറുപ്രായമായിരുന്നിട്ടും ബാലഭാസ്കർ വിവാഹത്തിനു തയാറായത്. ബാലഭാസ്കറിന്റെ സംഗീത ജീവിതത്തെ പ്രോത്സാഹിപ്പിച്ച് വീട്ടമ്മയായി കഴിയാനായിരുന്നു ലക്ഷ്മിയുടെ തീരുമാനം. സംഗീതത്തിലൂടെ മുന്നേറിയ അവരുടെ ജീവിതത്തിൽ, മക്കളില്ലെന്ന ഒരു ദുഃഖം മാത്രമേയുണ്ടായിരുന്നുള്ളൂ.
ഒടുവിൽ നീണ്ട പ്രാർഥനകൾക്കും ചികിത്സകൾക്കും ശേഷം മകൾ ജനിച്ചപ്പോൾ അവർ ഏറെ സന്തോഷിച്ചു. 2016 മേയ് 14 നാണ് ലക്ഷ്മി മകൾക്കു ജന്മം നൽകിയത്. പ്രാർഥനകളുടെ ഫലമായി ജനിച്ച കുഞ്ഞിന് ഐശ്വര്യം ചൊരിയുന്നവൾ എന്നർഥം വരുന്ന തേജസ്വിനി എന്ന പേരു നൽകി.
പ്രാർഥനകളും വഴിപാടുകളും പൂർത്തിയാക്കുന്നതിനായി മാസം തോറും അവളെയും കൂട്ടി ഗുരുവായൂരിലും വടക്കുന്നാഥ സന്നിധിയിലും ദർശനത്തിനായി പോയിരുന്നു.
അപകടത്തിൽ പൊലിഞ്ഞത് 16 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കണ്മണി
02:00 AM Sep 26, 2018 | Deepika.com