കൊച്ചി: പ്രളയത്തിൽ തകർന്ന പന്പയുടെയും ശബരിമലയുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ പ്രത്യേക ഭണ്ഡാരം സ്ഥാപിക്കാനാവുമോയെന്ന് വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശം നൽകി. പ്രളയത്തെത്തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി നടപടി ചൂണ്ടിക്കാട്ടി ശബരിമല സ്പെഷൽ കമ്മീഷണർ നൽകിയ റിപ്പോർട്ടിന്മേലാണ് ഹൈക്കോടതി ഇക്കാര്യം ആരാഞ്ഞത്.
വെളുത്ത ബോർഡിൽ ചുവന്ന അക്ഷരത്തിൽ പന്പ - ശബരിമല പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടെന്ന് എഴുതി ഭണ്ഡാരങ്ങൾ പന്പ, നിലയ്ക്കൽ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിക്കാം. ഭക്തർക്ക് കാണിക്കയ്ക്കൊപ്പം ഇതിനായും സംഭാവന നൽകാൻ കഴിയും. ഇത്തരത്തിൽ ഭണ്ഡാരം സ്ഥാപിച്ചിട്ടുള്ള വിവരം മാധ്യമങ്ങളിലൂടെ ഇതര സംസ്ഥാനങ്ങളിലും മറ്റും പ്രചരിപ്പിക്കാമെന്നും ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതിനു പുറമേ ഫണ്ട് കണ്ടെത്താൻ കോർപറേറ്റ് സ്ഥാപനങ്ങളെ സമീപിക്കാം.
ഇവരുടെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികളുടെ ഫണ്ടിൽനിന്നു രണ്ടു ശതമാനം പന്പ - ശബരിമല പുനരുദ്ധാരണത്തിനായി മാറ്റിവയ്ക്കാനാവുമോയെന്ന് മാസ്റ്റർ പ്ലാൻ ഇംപ്ലിമെന്റേഷൻ കമ്മിറ്റിക്ക് ആരായാനാവുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ശബരിമലയിൽ 60 ബയോ ടോയ്ലെറ്റുകളും ബയോ മൂത്രപ്പുരകളും നിർമിച്ചിട്ടുണ്ടെന്നും ഇതു മതിയാവില്ലെന്നും മലിനീകരണ നിയന്ത്രണ ബോർഡ് ചൂണ്ടിക്കാട്ടി. ശബരിമല മാസ്റ്റർ പ്ലാനിനുള്ള ബജറ്റ് വിഹിതം 28 കോടി രൂപ ഉടൻ നൽകാമെന്ന് സർക്കാരും വ്യക്തമാക്കി. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ മുഴുവൻ ചെലവും ദേവസ്വം ബോർഡ് വഹിക്കണമെന്ന ഉത്തരവിനെതിരെയുള്ള ഹർജികളും ഹൈക്കോടതി പരിഗണിച്ചു. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ഇടക്കാല ആവശ്യം അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
പന്പ-ശബരിമല പുനരുദ്ധാരണം: പ്രത്യേക ഭണ്ഡാരം സ്ഥാപിക്കാനാവുമോയെന്നു ഹൈക്കോടതി
02:00 AM Sep 26, 2018 | Deepika.com