ചങ്ങനാശേരി: പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ സബ് ജയിലിൽ കഴിയുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ സന്ദർശിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച കേരളത്തിലെ മുഖ്യധാരാ ചാനലുകളുടെ നിലപാട് അപലപനീയമാണെന്നു ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ്-ജാഗ്രതാസമിതി.
മാർ ജോസഫ് കല്ലറങ്ങാട്ട് ഇപ്പോൾ യൂറോപ്പിലാണെന്ന സത്യം മറച്ചുവച്ച് ചില മാധ്യമങ്ങൾ അദ്ദേഹത്തെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാൻ നടത്തിയ നീക്കത്തിനു പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നും ഇത്തരം പ്രചാരണങ്ങൾ നിർഭാഗ്യകരണമാണെന്നും സമിതി വിലയിരുത്തി. സഭാധികാരികൾക്കെതിരേ ഒറ്റപ്പെട്ട ആരോപണങ്ങൾ ഉയരുന്പോൾ അത് അവസരമാക്കി സഭയ്ക്കെതിരെ വ്യാജപ്രചരണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന തത്പരകക്ഷികളുടെ രഹസ്യ അജൻഡകൾ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
ഇത്തരം ചാനലുകളും മാധ്യമങ്ങളും മാധ്യമധർമം സത്യസന്ധമായും നിഷ്പക്ഷമായും ഉത്തരവാദിത്തപൂർണമായും നിർവഹിക്കണമെന്നും സത്യവിരുദ്ധ പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അതിരൂപത പി.ആർ.ഒ. ജോജി ചിറയിൽ, ജാഗ്രതാസമിതി കോ ഒാർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂർ എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
വ്യാജപ്രചാരണം നടത്തുന്ന ചാനൽ നിലപാട് അപലപനീയം: ജാഗ്രതാസമിതി
01:36 AM Sep 26, 2018 | Deepika.com