ചാലക്കുടി: വിദേശത്തുനിന്നു നെടുമ്പാശേരി വഴി കടത്തിക്കൊണ്ടുവന്നു കാറിൽ കൊണ്ടുപോയിരുന്ന സ്വർണം ചാലക്കുടി പോട്ട പാലത്തിനു സമീപം വച്ച് മറ്റു കാറുകളിലെത്തി കൊള്ളയടിച്ച സംഘത്തിലെ രണ്ടു പേരെ ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷ് അറസ്റ്റു ചെയ്തു. ചാവക്കാട് പാലയൂർ കറുപ്പംവീട്ടിൽ ഫഹാദ് (37), പൊന്തുവീട്ടിൽ ഹാബിൽ (22) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദേശത്തുനിന്നു കൊണ്ടുവന്ന 560 ഗ്രാം സ്വർണം ചാലക്കുടി പോട്ട ഫ്ളൈഓവറിനു സമീപംവച്ച് ഇന്നോവ കാറിലും ഹ്യുണ്ടായ് കാറിലുമായെത്തിയ സംഘം കവരുകയായിരുന്നു.
സ്വർണം കൊണ്ടുപോയിരുന്ന കാറിൽ വാഹനമിടിപ്പിച്ച് കാറിലെ ഒരാളെ തട്ടിക്കൊണ്ടുപോകുകയും രക്ഷപ്പെടുകയുമായിരുന്നു. കാറിൽവച്ച് സ്വർണം വച്ചിരുന്ന സ്ഥലം ചോദിച്ച് യുവാവിനെ കവർച്ചസംഘം മർദിക്കുകയും കൊടകരയ്ക്കു സമീപം യുവാവിനെയും സഞ്ചരിച്ച കാറും ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് തമിഴ്നാട്ടിലേക്കു കടക്കുകയായിരുന്നു.
സ്വർണം തട്ടിയെടുക്കുവാൻ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഗുണ്ടാസംഘങ്ങളെ ഏകോപിപ്പിച്ച് കവർച്ച നടത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. സ്വർണം കൊണ്ടുപോയിരുന്ന കാറിനെ കവർച്ചസംഘം നെടുമ്പാശേരി മുതൽ പിന്തുടർന്ന് കറുകുറ്റി, കൊരട്ടി ഭാഗങ്ങളിൽവച്ച് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്കരന്റെ നിർദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷും ക്രൈം സ്ക്വാഡ് സംഘവും തമിഴ്നാട്ടിലും കർണാടകത്തിലുമായി ഒരാഴ്ചയോളം ക്യാമ്പ് ചെയ്തു നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കൊടൈക്കനാലിൽ എത്തിയ പോലീസിന് മലയാളികളായ കുറച്ചു ചെറുപ്പക്കാർ അവിടെ കറങ്ങിനടന്നിരുന്നതായും അവർ ഹോട്ടലിലോ മറ്റോ താമസിക്കാതെയാണ് അവിടെ തങ്ങിയിരുന്നതെന്നും സൂചന ലഭിച്ചു. തുടർന്ന് ഇവരെപ്പറ്റി പല സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ ഇന്നോവ കാർ ഓടിച്ചിരുന്ന പാലയൂർ സ്വദേശിയായ ഹാബിൽ എന്നയാളെക്കുറിച്ച് വിവരം കിട്ടി. തുടർന്നു ചാവക്കാട് എത്തിയ അന്വേഷണസംഘം അവിടെനിന്നാണ് പ്രതികളെ പിടികൂടിയത്.
കാറിലിടിപ്പിച്ച് കവർച്ച: രണ്ടു പേർ അറസ്റ്റിൽ
01:36 AM Sep 26, 2018 | Deepika.com