തിരുവനന്തപുരം: പ്രളയബാധിത മേഖലയിലെ ജനങ്ങളുടെ ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമെങ്കിൽ ഉപജീവന വികസന പാക്കേജ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിവിധ വകുപ്പ്തല ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പട്ടികജാതി - വർഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള ഏറ്റവും ദുർബലവിഭാഗങ്ങൾക്ക് ജീവനോപാധി പുനഃസ്ഥാപിക്കുന്നതിന് ആസൂത്രണബോർഡിന്റെ സഹായത്തോടെ നിർദേശങ്ങൾ രൂപപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പത്തു ദിവസത്തിനകം ഉപജീവന വികസന പാക്കേജ് തയാറാക്കി സമർപ്പിക്കും. ഒക്ടോബർ അവസാനത്തോടെ ജീവനോപാധി കോണ്‍ഫറൻസ് നടത്തുന്നതും പരിഗണനയിലാണ്.
മുൻഗണനാ കാർഡുടമകൾ, തൊഴിലുറപ്പ് പദ്ധതിയിൽ ജോബ് കാർഡുള്ളവർ, അഗതികൾ, വിധവകൾ, ഭിന്നശേഷിക്കാർ, അംഗപരിമിതർ എന്നിവർക്ക് മുൻഗണന നൽകും. ഇത്തരക്കാർക്ക് എല്ലാ ആഴ്ചയും ഭക്ഷ്യധാന്യങ്ങളും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റ് നൽകുന്നതിനേക്കുറിച്ച് ആലോചിക്കണം. പുനരധിവാസം പെട്ടെന്നു പൂർത്തിയാക്കിയതിനുശേഷം പുനർനിർമാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.പുനരധിവാസവും പുനർനിർമാണവും രണ്ടായി കണ്ടുകൊണ്ടുള്ള സമീപനമായിരിക്കും സ്വീകരിക്കുക. കുട്ടനാട്, ഇടുക്കി, വയനാട് എന്നീ സ്ഥലങ്ങളുടെ വികസനം പുനർനിർമാണത്തിന്റെ ഭാഗമായി കാണണം. കേരളത്തെ പുനർനിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ കമ്പനികളിൽ നിന്നു നേരിട്ടു വിലകുറച്ചു ലഭ്യമാക്കുമോയെന്നു പരിശോധിക്കണം. നഷ്ടപ്പെട്ട ആസ്തികളുടെ പുനർനിർമാണത്തിന് പ്രാധാന്യം നൽകണം. പ്രീ ഫാബ്രിക്കേഷൻ ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യ നിർമാണ മേഖലയിൽ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
ഉപജീവന വികസന പാക്കേജ് പരിഗണിക്കണം: മുഖ്യമന്ത്രി
01:28 AM Sep 25, 2018 | Deepika.com