തിരുവനന്തപുരം: മഹാപ്രളയത്തത്തുടർന്നു തകർന്ന പമ്പ മണപ്പുറത്ത് അവശ്യം വേണ്ട നിർമാണ പ്രവൃത്തികൾ ശബരിമല തീർഥാടന കാലം തുടങ്ങും മുമ്പ് നവംബർ ആദ്യ ആഴ്ചയോടെ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പ്രളയ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ഈ നിർദേശം നല്കിയത്.
പമ്പയിൽ തീർഥാടകർക്കു സ്നാനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളും താത്കാലിക നടപ്പന്തലും സമയബന്ധിതമായി സജ്ജീകരിക്കണം. പമ്പാ നദീതീരത്ത് ഉണ്ടായിരുന്ന വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ നിലയ്ക്കലേക്കു മാറ്റണം. മൂന്നു കോടി രൂപ ചെലവിൽ പ്രീ-ഫാബ് രീതിയിലുള്ള നടപ്പന്തൽ പന്പയിൽ നിർമിക്കും. പുതിയ കെട്ടിടങ്ങളൊന്നും പന്പയിൽ ഇനി നിർമിക്കാൻ പാടില്ല.
പമ്പ ത്രിവേണിയിലെ പാലം സുരക്ഷിതമാണെന്ന വിലയിരുത്തൽ പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജി. കമലവർധന റാവു യോഗത്തിൽ അറിയിച്ചു. പാലത്തിനു ബലക്ഷയമില്ലെന്ന് ഉറപ്പിക്കാൻ വിദഗ്ധസംഘത്തിന്റെ പരിശോധന കൂടി നടത്തും. ജനുവരിയിൽ തീർഥാടന കാലം സമാപിക്കുന്നതോടെ പമ്പയിൽ കൂടുതൽ ഉയരത്തിലുള്ള പാലം നിർമാണം ആരംഭിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
നിലയ്ക്കൽ ബേസ് ക്യാമ്പ് ആക്കി മാറ്റുന്നതിനുള്ള തീരുമാനം നടപ്പാക്കുമ്പോൾ തീർത്ഥാടകർക്കു വേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു. നിലയ്ക്കലിൽ നിലവിലുള്ള രണ്ടായിരം പേർക്കുള്ള വിശ്രമ സങ്കേതത്തിനൊപ്പം രണ്ടായിരം പേർക്കു കൂടിയുള്ള വിശ്രമകേന്ദ്രം നിർമിക്കും. ഭാവിയിലെ ആവശ്യം കൂടി കണക്കിലെടുത്ത് ആറായിരം പേർക്കുള്ള വിശ്രമസൗകര്യം കൂടി ഒരുക്കുന്നതോടെ പതിനായിരം പേരെ ഒരേസമയം ഉൾക്കൊള്ളാവുന്ന വിശ്രമകേന്ദ്രം നിലയ്ക്കലിൽ സജ്ജമാകും. ദിനംപ്രതി അറുപത് ലക്ഷം ലിറ്റർ കുടിവെള്ളം നിലയ്ക്കലിൽ സംഭരിക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു.
സീതത്തോട്, പമ്പ പ്ലാന്റുകളിൽനിന്നായി ജലമെത്തിക്കുന്നതിനൊപ്പം നിലയ്ക്കലിൽ ആറു കുഴൽകിണറുകളും പമ്പ കെഎസ്ആർടിസി സ്റ്റേഷനിൽ രണ്ടു കുഴൽകിണറുകളും കുഴിക്കുന്നതിനും തീരുമാനമെടുത്തു.
പമ്പ: താത്കാലിക നിർമാണങ്ങളുംനിലയ്ക്കലെ ബേസ് ക്യാമ്പും നവംബർ ആദ്യം പൂർത്തിയാക്കണം
01:28 AM Sep 25, 2018 | Deepika.com