കൊച്ചി: സിവിൽ തർക്കങ്ങളിൽ പോലീസ് ഇടപെടരുതെന്നു കർശന നിർദേശം നൽകിയിട്ടുണ്ടെന്നു കൊച്ചി റേഞ്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇത്തരം കേസുകളിൽ നിയമവിരുദ്ധമായി ഇടപെട്ട് അധികാരപരിധി ലംഘിക്കുന്ന പോലീസുകാർക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഐജിയുടെ വിശദീകരണത്തിൽ പറയുന്നു.
സിവിൽ തർക്കത്തിന്റെ പേരിൽ പോലീസ് പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുന്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിലാണ് ഐജിയുടെ വിശദീകരണം. ഉടുന്പന്നൂർ സ്വദേശിയായ വിജോ സ്കറിയയുമായി 2007 മുതൽ 2012 വരെ ഒരുമിച്ച് ബിസിനസ് നടത്തിയിരുന്നെന്നും പിന്നീട് അഭിപ്രായവ്യത്യാസത്തെത്തുടർന്നു ബിസിനസ് അവസാനിപ്പിച്ചെന്നും ബേബിച്ചന്റെ ഹർജിയിൽ പറയുന്നു. പാർട്ണർഷിപ്പ് വ്യവസ്ഥയിൽ നടത്തിയ ബിസിനസിന്റെ കണക്കെടുപ്പ് ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ വിജോ സ്കറിയയ്ക്കു വേണ്ടി തൊടുപുഴ സിഐ ശ്രീമോൻ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാണു ഹർജിക്കാരന്റെ ആക്ഷേപം. നേരത്തേ ഈ ഹർജിയിൽ ഹൈക്കോടതി ഡിജിപിയെയും ആഭ്യന്തര സെക്രട്ടറിയെയും കക്ഷി ചേർത്തിരുന്നു.
സിവിൽ തർക്കങ്ങളിൽ ഇടപെടരുതെന്നു പോലീസിനു നിർദേശമുണ്ടെന്ന് ഐജി
01:28 AM Sep 25, 2018 | Deepika.com