കാസർഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സർക്കാർ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ സർക്കുലർ വിവാദമായി. ദുരിതാശ്വാസനിധിയിലേക്ക് 30 ദിവസത്തെ ശന്പളം കൊടുക്കാനുള്ള 30 കാരണങ്ങൾ ചൂണ്ടിക്കാട്ടിയതാണു വിവാദത്തിലായത്.
പോലീസ് സേനയിൽ തെറ്റുചെയ്യുന്നവർക്കെതിരേ ശിക്ഷാനടപടികൾ സ്വീകരിക്കാറുണ്ടെങ്കിലും സർക്കാരിന്റെ മഹാമനസ്കതയിൽ ശിക്ഷാനടപടികൾ ഒഴിവാക്കുന്നതിന് ഔദാര്യം കാണിക്കാറുണ്ടെന്നും ഇതു കണക്കിലെടുത്ത് ശമ്പളം നിധിയിലേക്കു നൽകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ഒഴിവുള്ള ഉദ്യോഗക്കയറ്റങ്ങൾക്ക് ഉപരിയായി വിവിധ തരത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ സർക്കാർ ഉദാരമായി നൽകുന്നുണ്ടെന്നും സ്ഥാനക്കയറ്റം സർക്കാരിന്റെ ഔദാര്യമാണെന്നും സന്ദേശത്തിൽ പറയുന്നു. കാസർഗോഡ് ജില്ലയിലെ എല്ലാ പോലീസുകാർക്കും 23നാണ് സർക്കുലർ അയച്ചിരിക്കുന്നത്. ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നൽകാനുള്ള അവസാന തീയതി 22 ആയിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും സോൺ എഡിജിപിമാർക്കും കണ്ണൂർ, തൃശൂർ ഐജിമാർക്കും സർക്കുലറിന്റെ പകർപ്പ് അയച്ചുകൊടുത്തിട്ടുണ്ട്.
പോലീസുകാർക്ക് നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങളെ മോശമായി ചിത്രീകരിക്കാൻ ശ്രമം നടന്നിരിക്കുന്നതായാണ് സേനയ്ക്കുള്ളിലെ വികാരം. ഇത്തരമൊരു സർക്കുലർ പതിവില്ലാത്തതാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ദുരിതാശ്വാസനിധിയിലേക്കു ശന്പളം നൽകുന്നതിൽ നിന്ന് ചില ഉദ്യോഗസ്ഥർ വിട്ടുനിൽക്കുന്നതായി കണ്ടതിനെത്തുടർന്ന് അവരെ പ്രോത്സാഹിപ്പിക്കാനാണ് സർക്കുലർ പുറത്തിറക്കിയതെന്നും ശന്പളം നൽകണമെന്ന് നിർബന്ധമില്ലെന്നും ഡോ. എ. ശ്രീനിവാസ് പറഞ്ഞു.
ശമ്പളം പിടിക്കൽ : കാസർഗോഡ് എസ്പിയുടെ സർക്കുലർ വിവാദമായി
01:28 AM Sep 25, 2018 | Deepika.com