കോട്ടയം: വിവാദങ്ങൾ തിളച്ചുമറിയുന്ന സാഹചര്യങ്ങളിൽ മാധ്യമങ്ങൾ വാദിയുടേതെന്ന പോലെ പ്രതിയുടെയും പക്ഷവും പ്രസിദ്ധീകരിക്കുകയെന്നതു ന്യായവും മനുഷ്യാവകാശവുമാണെന്നും ജസ്റ്റീസ് കെ.ടി. തോമസ്. ഡോ. ഫ്രാങ്കോയുടെ കേസിൽ വാർത്തകൾ പ്രസിദ്ധീകരിക്കുന്പോഴും ചർച്ചകൾ നടത്തുന്പോഴും വാദിയുടേതെന്നതുപോലെ പ്രതിക്കു പറയാനുള്ളതുകൂടി കേൾക്കാൻ തയാറാകണം. അത്തരത്തിൽ ചെയ്താലെ മാധ്യമപ്രവർത്തനം നിഷ്പക്ഷമാകൂയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ സ്കൂൾ ഓഫ് ജേർണലിസം വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് ദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ് തോമസ്.
സമൂഹം വിശ്വസിച്ചാലും ഇല്ലെങ്കിലും പ്രതിഭാഗത്തുള്ളവർക്കുകൂടി പറയുന്നതു ലോകത്തെ അറിയിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. വിവാദപരമായ കാര്യങ്ങൾ പ്രസിദ്ധീകരിക്കുന്പോൾ രണ്ടു പക്ഷങ്ങളും അറിയാൻ അതു കേൾക്കുകയും വായിക്കുകയും ചെയ്യുന്ന പൊതുജനങ്ങൾക്ക് അവകാശമുണ്ട്. പത്രപ്രവർത്തകർക്കു മുൻവിധിയുണ്ടാകാൻ പാടില്ല. പൊതുസമൂഹത്തിന്റെ നന്മ കാംക്ഷിച്ചാകണം റിപ്പോർട്ടിംഗ്.
സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ഉപാധിയാണ് മാധ്യമങ്ങൾ. കോടതിയിലിരിക്കുന്ന ന്യായാധിപരും മനുഷ്യരാണ്. മാധ്യമങ്ങളിൽ തുടർച്ചയായി കാണുന്നതും കേൾക്കുന്നതും വായിക്കുന്നതും സ്വാഭാവികമായി അവരുടെ മനസിലും മുൻവിധിക്ക് ഇടയാക്കപ്പെടാം. മുൻവിധിയോടെ കേസ് കൈകാര്യം ചെയ്യേണ്ടിവന്നാൽ, അവരുടെ മനസിൽ രൂപപ്പെട്ടുപോയ ധാരണകൾ നടപടികളിൽ പ്രതിഫലിക്കും.
മാധ്യമസ്വാധീനത്തിൽനിന്നു മോചനം നേടി കോടതിയിലിരുന്ന അപൂർവം ന്യായാധിപരിലൊരാളായിരുന്നു മുൻപ് മുംബൈ ഹൈക്കോടതിയിൽ സേവനമനുഷ്ഠിച്ചിരുന്ന ജസ്റ്റീസ് ടോക്കർ. അദ്ദേഹം ഒരു പത്രവും വായിച്ചിരുന്നില്ല. കാരണം പത്രവാർത്തകൾ കേസിന്റെ നടപടി നിഷ്പക്ഷതയെ സ്വാധീനിക്കരുതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ, ലോകവുമായി ബന്ധമില്ലാതെ, വായനയില്ലാതെ ഒരു ന്യായാധിപനു ജീവിക്കുക ദുഷ്കരമാണെന്നതും വിസ്മരിക്കുന്നില്ല: ജസ്റ്റീസ് കെ.ടി. തോമസ് പറഞ്ഞു.
പ്രതിയുടെ പക്ഷം അറിയിക്കാനും മാധ്യമങ്ങൾക്കു കടമ: ജസ്റ്റീസ് കെ.ടി. തോമസ്
01:28 AM Sep 25, 2018 | Deepika.com