വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് ഓടന്തോട് നന്നങ്ങാടി ചാലി റബർ എസ്റ്റേറ്റ് അതിർത്തിയിൽ കമ്പിവേലിയിലെ കെണിയിൽ കുടുങ്ങിയ പുലി ചത്തു. തളർന്ന് അവശനായി കിടന്നിരുന്ന പുലിയെ മയക്കാൻ കൂടുതൽ തവണ മയക്കുവെടിവച്ചതും കുരുക്ക് മുറുകി രക്തപ്രവാഹം തടസപ്പെട്ടതും മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം.
പാലക്കാട് ധോണി ഫാമിലെത്തിച്ച പുലിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി കൂടുതൽ പരിശോധന നടത്തും. അഞ്ചുവയസ് വരുന്ന ആൺ പുള്ളിപ്പുലിയാണ് ഇന്നലെ വൈകുന്നേരം ചത്തത്. ഓട്ടോറിക്ഷ കേബിൾ കൊണ്ട് ഉണ്ടാക്കിയിരുന്ന കുടുക്ക് പുലിയുടെ ഇടുപ്പിലാണ് കുരുങ്ങിയിരുന്നത്. രക്ഷപ്പെടാനായുള്ള പുലിയുടെ വെപ്രാളത്തിൽ കുരുക്ക് കൂടുതൽ മുറുകി.
ഇടുപ്പിൽ തൊലിനീങ്ങി മാംസം പുറത്തുവന്ന നിലയിലായിരുന്നു. പുലി കുടുങ്ങിയ കെണിക്കു പുറമെ മറ്റൊരു കെണിയും സമീപത്തുണ്ടായിരുന്നു. രണ്ടുതവണ പിൻകാലിന്റെ തുടഭാഗത്ത് മയക്കുവെടിവച്ചിട്ടും മയങ്ങാതിരുന്ന പുലിയെ മൂന്നാമതും വെടിവച്ചാണ് മയക്കിയത്. എന്തായാലും എട്ടുമണിക്കൂർ നീണ്ട രക്ഷപ്പെടുത്തൽ ശ്രമം പാഴായി.
ഇന്നലെ പുലർച്ചെ അഞ്ചിനു റബർടാപ്പിംഗ് നടത്തുന്നതിനിടെ തമിഴ്നാട് സ്വദേശിയായ മാരിമുത്തു(60)വാണ് പുലിയെ കണ്ട് വനപാലകരെയും മറ്റുള്ളവരേയും വിവരം അറിയിച്ചത്. പുലി കുടുങ്ങിക്കിടക്കുന്നതിന്റെ 25 മീറ്റർ മാത്രം അകലെ റബർ ടാപ്പിംഗ് നടത്തുന്നതിനിടെ പുലി പെട്ടെന്നു ശബ്ദമുണ്ടാക്കുകയായിരുന്നു. പേടിച്ചുവിറച്ച മാരിമുത്തു പ്രാണരക്ഷാർഥം ഓടി മറ്റു ടാപ്പർമാരെ കൂട്ടിക്കൊണ്ടുവന്നാണ് പുലി കെണിയിൽ അകപ്പെട്ടതായി ഉറപ്പിച്ചത്.
രക്ഷപ്പെടാനുള്ള ശ്രമത്തിൽ അവശനായ പുലി ശബ്ദം കേൾക്കുമ്പോൾ മുരണ്ട് തലയുയർത്തി നോക്കുന്നുണ്ടായിരുന്നു. വലിയ മരങ്ങളുള്ള വനപ്രദേശമാണ് സമീപം. റബർതോട്ടത്തിന്റെ അതിർത്തിയിലുള്ള കയ്യാലക്കെട്ടിനു മുകളിലായാണ് പുലി കിടന്നിരുന്നത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകൾ സ്ഥലത്തെത്തി.
വെടിയേറ്റ് പുലി മയങ്ങിയത് ഒരു മണിക്കൂറിനുശേഷമാണ്. ഉച്ചയ്ക്ക് 12 കഴിഞ്ഞാണ് ജില്ലാ ഫോറസ്റ്റ് വെറ്ററിനറി സംഘം ആദ്യത്തെ മയക്കുവെടിവച്ചത്. പുലി മയങ്ങാതെ വന്നതോടെ രണ്ടാമതും വെടിവച്ചു. ഇരുപതുമിനിറ്റ് കാത്തിരുന്ന ശേഷം വടിയെടുത്ത് തൊട്ടപ്പോൾ പുലി മുരണ്ടുപൊങ്ങി. പിന്നീട് മുൻകാലിന്റെ തോൾഭാഗത്ത് മൂന്നാമതും മയക്കുവെടിവച്ചു. തുടർന്നാണ് പുലി മയങ്ങിയത്.
ഫോറസ്റ്റ് വെറ്ററിനറിയിലെ മയക്കുവെടി സംഘത്തിലുള്ള ഡോ. മിഥുൻ, ഡോ. ഡിനോയ് ബാബു, ഡോ. അനിൽ എന്നിവരാണ് സ്ഥലത്തെത്തിയത്. ഒലവക്കോടുനിന്നു സിസിഎഫ് ഷേക്ക് ഹൈദർ ഹുസൈൻ, നെന്മാറ ഡിഎഫ്ഒ ശശികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത്ത്, കെ. രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വനപാലകസംഘവും പോലീസും ഫയർഫോഴ്സും റവന്യു അധികൃതരും കെ.ഡി. പ്രസേനൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ തുടങ്ങിയവരും സംഭവസ്ഥലത്തെത്തിയിരുന്നു.
പന്നിയും മാനും സ്ഥിരമായി കടന്നുപോകുന്ന വഴിയിലാണ് കെണി സ്ഥാപിച്ചിരുന്നത്. സംഭവം സംബന്ധിച്ച് വനംവകുപ്പ് കേസെടുത്തു .
കെണിയിൽ കുടുങ്ങിയ പുലി ചത്തു
12:58 AM Sep 25, 2018 | Deepika.com