മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ സജ്ജമായതോടെ ഇനിയുള്ള കാത്തിരിപ്പ് ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ ലൈസൻസിനു വേണ്ടി. ഏവിയേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു ഡൽഹിയിൽ കിയാൽ അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്.
എല്ലാ പരീക്ഷണങ്ങളിലും വിജയംവരിച്ച കണ്ണൂർ വിമാനത്താവളം പ്രവർത്തനത്തിനു യുക്തമായതോടെ ഉദ്ഘാടന തീയതി വേഗത്തിൽ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. 26ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ട്. ഇതിൽ ഉദ്ഘാടന തീയതി സംബന്ധിച്ചു തീരുമാനമായേക്കും. അമേരിക്കയിൽനിന്നു മുഖ്യമന്ത്രി തിരിച്ചെത്തിയതോടെ ഉദ്ഘാടന തീയതിയെക്കുറിച്ചുള്ള ചർച്ചയിലാണ് കിയാൽ അധികൃതർ. വിമാനത്താവളം പ്രധാനമന്ത്രിയായിരിക്കും ഉദ്ഘാടനം ചെയ്യുക. അതിന് പ്രധാനമന്ത്രിയുടെ സമയം കണക്കിലെടുത്തായിരിക്കും തീയതി നിശ്ചയിക്കുക. ഉദ്ഘാടനം ഡിസംബർ വരെ നീണ്ടേക്കാനിടയുണ്ട്. വിവിധ വിമാന കമ്പനികൾ ഷെഡ്യൂൾ ഒക്ടോബർ അവസാനത്തോടെ പുറത്തുവിട്ടു.
ചില വിമാന കമ്പനികൾ ഇപ്പോൾ തന്നെ ഷെഡ്യൂൾ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടു കിടപിടിക്കുന്നതാണു കണ്ണൂർ വിമാനത്താവളം. നിർമാണം പൂർത്തിയായ വിമാനത്താവളത്തിനു ലൈസൻസ് ലഭിക്കുന്നതിനു വ്യത്യസ്തമായ നിരവധി പരിശോധനകളാണു നടത്തിയത്. സിവിൽ ഏവിയേഷന്റെ പരിശോധനയ്ക്കു ശേഷം ചെറുതും വലതുമായ വിമാനങ്ങൾ റൺവേയിൽ ഇറക്കിയുള്ള പരീക്ഷണവും നടത്തിയിരുന്നു.
കണ്ണൂർ: ഇനി വേണ്ടത് ലൈസൻസ്; ഇന്നു ഡൽഹിയിൽ ചർച്ച
12:58 AM Sep 25, 2018 | Deepika.com