തിരുവല്ല: കാണാതായ ഭിന്നശേഷിയുള്ള അന്തേവാസിയുടെ മൃതദേഹം അഴുകിയ നിലയില്‍ കൈതക്കാട്ടില്‍ കണ്ടെത്തി. ഇരവിപേരൂര്‍ കോഴിമലയില് പ്രവര്‍ത്തിക്കുന്ന ആശാഭവനിലെ അന്തേവാസിയായ വള്ളംകുളം ഈസ്റ്റ് കണ്ണങ്കര കണ്ടത്തില്‍ സാറാമ്മ ഈപ്പനാ (മേരിക്കുട്ടി -60) ണ് മരിച്ചത്.
സെപ്റ്റംബര്‍ ഒന്നിന് വൈകുന്നേരം നാലിനാണ് ഇവരെ അനാഥാലയത്തില്‍ നിന്നും കാണാതായത്. ഇതേതുടര്‍ന്ന് രാത്രി എട്ടിന് ആശാഭവന് അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അന്തേവാസിയുടെ തീരോധാനത്തെക്കുറിച്ച് പോലീസിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ രാവിലെ പത്തിന് ആശാഭവന്റെ പിന്നിലെ പത്തേക്കറോളം വരുന്ന കൈതക്കാട്ടില്‍ വിളവെടുക്കാനെത്തിയ തൊഴിലാളികള്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. തഹസീല്‍ദാര്‍ ശോഭനാ ചന്ദ്രന്റെ മേല്‍നോട്ടത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ടെന്നും പോലീസ് സര്‍ജന്റെ സാന്നിധ്യത്തില്‍ ഇന്ന് പോസ്റ്റ്മോര്‍ട്ടം നടത്തുമെന്നും പോലീസ് പറഞ്ഞു. ഒന്‍പത് വര്‍ഷമായി സാറാമ്മ ഈപ്പന് അനാഥാലയത്തിലെ അന്തേവാസിയാണ്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
കാണാതായ അന്തേവാസിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി
12:58 AM Sep 25, 2018 | Deepika.com